തൊണ്ടർനാടിൽ പരിസ്ഥിതി ലോല പ്രദേശത്ത് അനധികൃത നിർമാണവും മണ്ണെടുപ്പുമെന്ന് പരാതി.
കോറോം: തൊണ്ടർനാട് പഞ്ചായത്തിൽ പരിസ്ഥിതി ലോല പ്രദേശത്ത്
അനധികൃത നിർമാണവും മണ്ണെടുപ്പുമെന്ന് പരാതി.
അധികൃതരുടെ ഒത്താശയിൽ അനധികൃത നിർമാണവും മണ്ണെടുപ്പും നടക്കുന്നതായാണ് ആക്ഷേപം. ഭരണസമിതിയിലെ പ്രമുഖരുടെ ഒത്താശയോടെയാണ് പൊതുറോഡിന് ഭീഷണിയാകുന്ന വിധത്തിലുള്ള മണ്ണെടു പ്പെന്നും ഇതിനെതിരെ കർശന നടപടിയെടുക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു .
ലക്ഷങ്ങൾ കോഴവാങ്ങി അനധികൃത നിർമാണത്തിനും മണ്ണെടുപ്പിനും അനുമതി നൽകി വ്യാപകമായ അഴിമതി നടത്തുകയാണെന്നും യു.ഡി.എഫ് കമ്മിറ്റി കുറ്റപ്പെടുത്തി. പഞ്ചായത്ത് പരിധിയിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ വൻകിട നിർമാണങ്ങൾ നടന്നുവരുകയാണ്.
മക്കിയാട് 12ാം മൈൽ പ്രദേശത്ത് രണ്ടുപ്രധാന റോഡുകൾക്കിടയിലുള്ള സ്ഥലത്ത് ബഹുനില കെട്ടിടത്തിന് ചട്ടങ്ങൾ പാലിക്കാതെ നിർമാണ അനുമതി നൽകിയെന്നാണ് പരാതി.
ഈ സ്ഥലത്ത് 15മീറ്ററോളം ഉയരത്തിൽ മണ്ണെടുത്തിട്ടുണ്ട്. ഇപ്പോൾ തെറ്റമല റോഡ് അപകട ഭീഷണിയിലാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ നൽകിയിട്ടും പഞ്ചായത്തധികൃതരുടെ ഒത്താശയോടെ മണ്ണെടുപ്പ് തുടരുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
പരിസ്ഥിതിലോല പ്രദേശമായ ചാലിൽ വൻകിട റിസോർട്ടുകൾക്ക് നിർമാണ അനുമതി നൽകിയതിലും ദുരൂഹതയുണ്ട്. പുതുശ്ശേരിയിൽ അനധികൃത മണ്ണെടുപ്പ് തടഞ്ഞു ഉദ്യോഗസ്ഥർ ഒമ്പത് ലക്ഷം രൂപ പിഴയിട്ടതു പ്രമുഖർ ഇടപെട്ട് ഒഴിവാക്കി നൽകിയെന്നും ആരോപണമുണ്ട്.
മണ്ണെടുപ്പ് സംബന്ധിച്ച അനുമതികളിൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ്
പഞ്ചായത്തിൽ അടുത്തകാലത്ത് അനുമതി നൽകിയ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും മണ്ണെടുപ്പുകളും വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കണമെന്ന് പഞ്ചായത്ത് യു.ഡി.എഫ് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് അധികൃതർക്ക് ആവശ്യമായ പരാതികൾ നൽകാനും യോഗം തീരുമാനിച്ചു. ചെയർമാൻ എസ്.എം. പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ടി. മൊയ്തു, പി.എം. ടോമി, ഡോ. സുനിൽ മാസ്റ്റർ, പടയൻ അബ്ദുല്ല, എം. മുസ്തഫ, ആലികുട്ടി ആറങ്ങാടൻ, ജിജി ജോണി, എം.ടി. ജോസഫ്, കുസുമം ജോസഫ്, ആമിന സത്താർ, കെ.എ. മൈമൂന എന്നിവർ പങ്കെടുത്തു. കൺവീനർ അബ്ദുല്ല കേളോത്ത് സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.





Leave a Reply