കോഴിയും കൂടും പദ്ധതി നടപ്പിലാക്കി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി
മാനന്തവാടി:ദുരിത ബാധിതർക്ക് വേഗത്തിൽ വരുമാനം ലഭിക്കുന്നതിനായി കോഴിയും കൂടും പദ്ധതി നടപ്പിലാക്കി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി
പുഞ്ചിരിമട്ടം ദുരന്തബാധിതർ അടക്കം ജില്ലയിൽ പ്രളയ ഉരുൾപൊട്ടൽ മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേഗത്തിൽ നിത്യ വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കോഴിയും കൂടും പദ്ധതി നടപ്പിലാക്കുന്നു. പുഞ്ചിരിമട്ടം ദുരന്തത്തിൽ പെട്ടവർ എല്ലാം ഇന്ന് വാടക വീടുകളിലാണ് കഴിയുന്നത്. ഇവർ ജില്ലയുടെ പലഭാഗങ്ങളിലേക്ക് മാറി താമസിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അതിനാൽ തന്നെ പുതിയ സ്ഥലത്ത് ഒരു തൊഴിൽ ലഭ്യമാകുക എന്നത് ഏറെ പ്രയാസകരമാണ്. അതിനാൽ തന്നെ നിത്യ വരുമാനത്തിന് ഇവർ ഏറെ പ്രയാസപ്പെടുകയാണ്. കൂടാതെ വാടക വീടുകളിൽ ആയതിനാൽ തന്നെ ഒരു തരത്തിലുള്ള ജീവനോപാധി പദ്ധതികളും ചെയ്യുവാൻ സാധിക്കുന്നില്ല. ഈ ഒരു സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാത്തലിക് റിലീഫ് സെർവിസിന്റെ സാമ്പത്തിക സഹായത്തോടെ കോഴിയും കൂടും പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ 68 കുടുബങ്ങൾക്ക് ഹൈ ടെക് കൂടും 15 മുട്ടക്കോഴികളെ വീതവും വിതരണം ചെയ്തു. 17 ആഴ്ച വളർച്ചയെത്തിയ ബി.വി.380 ഇനത്തിൽ പെട്ട മുട്ടക്കോഴികൾ ആണ് ഓരോ കുടുബത്തിനും വിതരണം ചെയ്തത്. ഇനി നാല് ആഴ്ച കഴിയുമ്പോൾ ഇവ മുട്ടയിട്ട് തുടങ്ങും. ശാസ്ത്രീയമായ രീതിയിൽ മുട്ടക്കോഴി വളർത്തുന്നതിന് കുറിച്ചുള്ള പരിശീലനം നൽകിയതിന് ശേക്ഷം ആണ് കോഴിയും കൂടും വിതരണം ചെയ്തത്. പരിശീലനത്തിൽ മാനന്തവാടി വെറ്റനറി ഹോസ്പിറ്റലിലെ ഡോക്ടർ ഫഹ്മിദാ അഷർ ക്ലാസ് എടുത്തു. മടയ്ക്കൽ പൗൾട്ടി ഫാം മീനങ്ങാടിയുമായി സഹകരിച്ചാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഈ പദ്ധതി നടപ്പിലാക്കിയത് . പരിപാടിക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ , പ്രൊജക്റ്റ് കോ ഓർഡിനേറ്റമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ , ഫീൽഡ് സൂപ്പർവൈസർ മാരായ ആലിസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനു , ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.





Leave a Reply