വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി സ്വതന്ത്ര കർഷക സംഘം സെക്രട്ടറിയേറ്റ് മാർച്ച് നടത്തും
കൽപ്പറ്റ: ജനവാസ കേന്ദ്രങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുന്ന വന്യജീവികളുടെ സ്വൈരവിഹാരത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ സമരപരിപാടികൾ നടത്താൻ സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
വനാതിർത്തികളിലെ കാർഷിക മേഖലയുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന വിധം വന നിയമത്തിലും വന്യജീവി സംരക്ഷണ നിയമത്തിലും കാതലായ മാറ്റങ്ങൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ ജില്ലയാണ് വയനാട്.
വന്യമൃഗങ്ങളാൽ കൃഷിനാശവും ആൾ നാശവും സംഭവിക്കുമ്പോൾ മാത്രം ഉണരുന്നവരാണ് മന്ത്രിമാരും വനം വകുപ്പും. ജനങ്ങളുടെ പ്രതിഷേധങ്ങളും സമരങ്ങളും തണുക്കുമ്പോൾ നേരത്തെ നൽകിയ വാഗ്ദാനങ്ങൾ അധികൃതർ മറക്കുന്ന അനുഭവം ഇനിയും ആവർത്തിക്കരുത്. വനം മന്ത്രിയുടെ പരാജയവും, വനം വകുപ്പിന്റെ നിസ്സംതയുടെയും ദുരിതം മലയോരവാസികൾ പേറുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി അധ്യക്ഷതവഹിച്ചു.
കർഷകരുടെയും, കാർഷിക മേഖലയുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫിബ്രവരി അവസാനമാണ് സെക്രട്ടറിയേറ്റ് സമരം നടത്തുക.
വയനാടിനെയും കാർഷിക മേഖലയെയും കേന്ദ്ര ബജറ്റിൽ അവഗണിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബജറ്റിൽ വയനാടിന് കൂടുതൽ പരിഗണന നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ ദുരന്ത ജില്ലയെന്ന പരിഗണന പോലും വയനാടിന് കേന്ദ്ര ബജറ്റിൽ ലഭിച്ചിട്ടില്ല. പുനരധിവാസം, ദുരിത ബാധിതരുടെ കടം എഴുതി തള്ളൽ, വന്യജീവി ശല്യം തടയൽ, കാർഷിക മേഖലയുടെ പരിരക്ഷ തുടങ്ങിയിൽ കേന്ദ്ര പദ്ധതി പ്രതീക്ഷിച്ച വയനാടിനെ നിരാശയിലാക്കിയ ബജറ്റാണ് കേന്ദ്രത്തിന്റെതെന്ന് യോഗം കുറ്റപ്പെടുത്തി.
ബാണാസുര സാഗർ, കാരാപ്പുഴ പദ്ധതികളിൽ നിന്ന് വേനൽ കൃഷിക്കാവശ്യമായ വെള്ളം തുറന്ന് വിടണമെന്ന് യോഗം ആവശ്യപ്പെട്ടു. വനത്തിനുള്ളിൽ വന്യജീവികൾക്ക് വെള്ളവും തീറ്റയും ഉറപ്പു വരുത്തുകയും കിടങ്ങും ഫെൻസിംഗും കാര്യക്ഷമ മാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹംസ ഹാജി കല്ലിടുമ്പൻ, ലത്തീഫ് അമ്പലവയൽ, കെ.ടി.കുഞ്ഞബ്ദുല്ല, കാസിം ഹാജി ബീനാച്ചി, ബഷീർ നായ്ക്കട്ടി, സി.മുഹമ്മദ്, അബുബക്കർ ഹാജി തന്നാണി, മമ്മുട്ടി കളത്തിൽ, കെ.എം. അസൈനാർ, പി.കുഞ്ഞുട്ടി പ്രസംഗിച്ചു. പി.കെ.അബ്ദുൽ അസീസ് സ്വാഗതവും അലവി വടക്കേതിൽ നന്ദിയും പറഞ്ഞു.





Leave a Reply