സിദ്ധാർത്ഥന്റെ വസ്തുക്കൾ മുഴുവനും ലഭിച്ചില്ല; പരാതി നൽകി
വൈത്തിരി: മരണമടഞ്ഞ പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ സാധന സാമഗ്രികളിൽ മിക്കതും കിട്ടിയില്ല. സിദ്ധാർത്ഥന്റെ അച്ഛൻ ടി ജയപ്രകാശും ബന്ധു എസ് പ്രസാദും കിട്ടിയ ഏതാനും ചില വസ്തുക്കളുമായി മടങ്ങി. സാധന സാമഗ്രികൾ ലഭിക്കാത്തതിനെതിരെ ജയപ്രകാശ് വൈസ് ചാൻസലർ, കോളേജ് ഡീൻ, വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ എന്നിവർക്ക് പരാതി നൽകി. ഇക്കഴിഞ്ഞ ഒക്ടോബറിൽ സിദ്ധാർത്ഥന്റെ സാധനങ്ങൾ ഹോസ്റ്റൽ മുറിയിൽ ബന്ധുക്കൾ എത്തിയെങ്കിലും ഏതാനും ചില സാധനങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. ബാക്കി സാധനങ്ങൾ കണ്ടെത്തിയെന്ന് കോളേജ് ഡീൻ അറിയിച്ചതിനെത്തുടർന്നാണ് ഇന്നലെ ഇരുവരും മുൻകൂട്ടി അറിയിച്ചപ്രകാരം കോളേജിലെത്തിയത്. ഡീനിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സൂക്ഷിച്ചുവെച്ച വസ്തു വകകൾ പരിശോധിച്ചതിൽ 38 എണ്ണം ലഭിക്കാനുള്ളതിൽ 14 എണ്ണം മാത്രമാണ് ലഭിച്ചത്. കണ്ടെത്തിയെന്ന് പറയുന്ന സാധനങ്ങളിൽ മിക്കതും സിദ്ധാർത്ഥന്റെതല്ലായിരുന്നു. സിദ്ധാർത്ഥൻ ഉപയോഗിച്ചിരുന്ന കണ്ണട, പഴ്സ്, വാച്ച് തുടങ്ങിയ 24 തരം സാധനങ്ങൾ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഡീൻ ഉറപ്പു നൽകിയതിനെ തുടർന്ന് കിട്ടിയ സാധനങ്ങളുമായി ബന്ധുക്കൾ മടങ്ങുകയായിരുന്നു. എന്നാൽ സാധനങ്ങൾ ലഭിക്കാത്തതിനെതിരെ കോളേജ് ഡീൻ ഡോ.എം എസ് മായ, വൈസ് ചാൻസലർ ഡോ. കെ എസ് അനിൽ, വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ കെ അനിൽകുമാർ എന്നിവർക്ക് പരാതി നൽകി. ഇപ്പോൾ 14 വക സാധനങ്ങൾ ലഭിച്ചത് തന്നെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയ ശേഷമായിരുന്നു. പാതിരാത്രിയിൽ ആരോ കൊണ്ടുവെച്ചതാണ് സാധനങ്ങളെന്നാണ് ജീവനക്കാർ അറിയിച്ചത്. മുഴുവൻ സാധനങ്ങളും ലഭിക്കാത്ത പക്ഷം ഗവർണറടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ജയപ്രകാശ് പറഞ്ഞു. 2024 ഫെബ്രുഫെബ്രുവരി 18നാണു ക്രൂര പീഡനത്തെ തുടർന്നാണ് ബിവിഎസ്‍സി വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ മരണപ്പെട്ടത്.





Leave a Reply