സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരുടെ തൊഴിൽ സംരക്ഷണം: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ടി സിദ്ധീഖ് എംഎൽഎ
കൽപ്പറ്റ: സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരുടെ തൊഴിൽ സംരക്ഷണവും സാമൂഹിക സുരക്ഷയും ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണെന്ന് ടി സിദ്ധീഖ് എംഎൽഎ. കൽപ്പറ്റ സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറൻസിരഹിത ഇടപാടുകൾ വർധിക്കുന്നത് ഈ മേഖലയിലുള്ളവരുടെ തൊഴിലിന് ഭീഷണിയാണെന്ന് ടി സിദ്ധീഖ് ചൂണ്ടിക്കാട്ടി. 30 ഉം 40 ഉം വർഷം സേവനമുണ്ടായിട്ടും ഈ വിഭാഗത്തെ സ്ഥിരപ്പെടുത്തുന്നതിനോ, മിനിമം വേതനം ഉറപ്പാക്കുന്നതിനോ, വിരമിച്ചവരുടെ പെൻഷൻ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനോ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്തതിനുള്ള വേതനം മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാരിന്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിക്ഷേപപിരിവുകാർക്കായി പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും നടപ്പാക്കുന്നതിൽ നിലവിലെ സർക്കാർ പിന്നോക്കം പോയെന്നും സഹകരണ വകുപ്പ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ടി സിദ്ധീഖ് ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് വി.ജെ. ലൂക്കോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ റസാഖ് കൽപ്പറ്റ ആശംസാപ്രസംഗം നടത്തി. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എ.സി.സി.ക്കും പ്രത്യേക പരീക്ഷാ ബോർഡിനും വിടുന്നതിന് മുമ്പ് ഭരണസമിതി തീരുമാനപ്രകാരം നിയമിക്കപ്പെട്ടവരാണ് നിലവിലുള്ള നിക്ഷേപപിരിവുകാരിൽ പകുതിയെന്നും, അതിനാൽ ഇവരെ മറ്റു ജീവനക്കാരെപ്പോലെ കണക്കാക്കി ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും റസാഖ് കൽപ്പറ്റ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി.
പോക്കുമുണ്ടോളി, മധുമടക്കിമല, മനോജ്, എം.സി. ടോമി, സി.ബി. ഡി.സി.എ. സംസ്ഥാന വനിതാ വിഭാഗം ചെയർപേഴ്സൺ സരിജാ ബാബു, കൺവീനർ പി.വി. ഫെമിത, ടി. സൈതുട്ടി, എം.കെ. രാഘവൻ, ടി. പ്രിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. കെ.വി. വിശാഖ് റിപ്പോർട്ട് അവതരിപ്പിച്ചു.





Leave a Reply