ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി ചികിത്സാ പിഴവിന് ഇരയായ വയനാട് സ്വദേശിനി
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിൽ പ്രസവചികിത്സയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കോട്ടൺ തുണി മറന്നുവെച്ച സംഭവത്തിൽ ഇരയായ യുവതി ആരോഗ്യമന്ത്രിക്കെതിരെ രംഗത്ത്. ആലപ്പുഴയിലെ ചികിത്സാ പിഴവിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് താൻ അനുഭവിച്ച വേദന പങ്കുവെച്ച് യുവതി രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു യുവതിയുടെ പ്രസവത്തിനിടെ ഡോക്ടർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത ശാരീരിക അസ്വസ്ഥതകൾ നേരിട്ട യുവതി രണ്ടുതവണ ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ അത് ഗൗരവമായി എടുത്തില്ല. ഒടുവിൽ രണ്ടുമാസത്തിന് ശേഷമാണ് ശരീരത്തിനുള്ളിൽ ഇരുന്ന കോട്ടൺ തുണി തനിയെ പുറത്തുവന്നത്.
സംഭവം വിവാദമായപ്പോൾ ആരോഗ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചതല്ലാതെ പിന്നീട് യാതൊരു അന്വേഷണവും ഉണ്ടായില്ലെന്ന് യുവതി പരാതിപ്പെട്ടു. തന്റെ കാര്യത്തിൽ ഇതുവരെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നീതിയും ലഭിക്കുന്നില്ലെന്നും യുവതി കുറ്റപ്പെടുത്തി.





Leave a Reply