ക്ഷേത്രോത്സവത്തിനിടെ ആക്രമണം: ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിയ യുവാവ് പിടിയിൽ
മാനന്തവാടി: പാൽവെളിച്ചം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും കത്തികൊണ്ട് പരിക്കേൽപ്പിച്ച യുവാവ് പോലീസ് കസ്റ്റഡിയിലായി. കാട്ടിക്കുളം കോണവയൽ ഉന്നതി സ്വദേശിയായ ബിജു (41) ആണ് പിടിയിലായത്. അക്രമത്തിൽ ബിജുവിന്റെ ഭാര്യ അമ്പിളി (34), മാതാവ് രാധ (64) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിലെത്തിയ പ്രതി അമ്പിളിയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കൈവശമുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് പുറത്ത് കുത്തുകയുമായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാധയുടെ നെറ്റിയിൽ പരിക്കേറ്റത്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻതന്നെ ഇടപെട്ട് പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ പരിക്കേറ്റ അമ്പിളിയും രാധയും, ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ബിജുവും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മാനന്തവാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.





Leave a Reply