April 25, 2026

ഇതാ, വാഗ്ദത്തം ചെയ്ത വയനാട്

0
IMG_20260301_160912
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: 2024 ജൂലൈ 30 ന് പുലർച്ചെ പുഞ്ചിരിമട്ടത്തെ മലഞ്ചെരിവിൽ 1750 അടി മുകളിൽ പൊട്ടിയ ഉരുൾ ഉലച്ച വയനാട് എന്ന മണ്ണിന് 579 ദിവസങ്ങൾക്ക് ശേഷം പുനർജനി. 298 ജീവനുകൾ നഷ്ടപ്പെട്ട് ഒന്നാകെ ഛിന്നഭിന്നമായ ഒരു ജനതയ്ക്ക് ലോകമെമ്പാടുമുള്ള മലയാളികൾ നൽകിയ വാഗ്ദത്തത്തിന്റെ പൂർത്തീകരണത്തിനായിരുന്നു ഞായറാഴ്ച കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് നിറഞ്ഞ മനസ്സോടെ സാക്ഷ്യം വഹിച്ചത്.

 

പ്രകൃതി ദുരന്തത്തിൽ ഉലഞ്ഞുപോയ നാടിനെ തിരികെയേൽപ്പിക്കാൻ ഓരോ മലയാളിയും കൂടെ നിന്നു. ഹാനിയുടെയും നൈസ മോളുടെയും വത്സലയുടെയും ശ്രുതിയുടെയും മാധവിയുടെയും ശെൽവരാജിന്റെയും ഉള്ളുലയ്ക്കുന്ന നൊമ്പരങ്ങളെ ഹൃദയത്തിൽ ഏറ്റുവാങ്ങി.

 

“ഞങ്ങൾക്ക് പഴയതുപോലെ ഒന്നിച്ചു ജീവിക്കണം” എന്ന അതിജീവിതരുടെ ആവശ്യത്തെ നെഞ്ചിലേറ്റിയ സംസ്ഥാന സർക്കാർ രാജ്യത്തെ ദുരന്തനിവാരണ ചരിത്രത്തിലെ ആദ്യത്തെ സംയോജിത ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.

 

ദുരന്തം നടന്നു 63ാം ദിവസം കല്പറ്റ ബൈപ്പാസിന് അടുത്തുള്ള എൽസ്റ്റൺ എസ്റ്റേറ്റ് പദ്ധതിക്കായി കണ്ടെത്തി. കോടതി നടപടികൾ തടസ്സപ്പെടുത്തിയത് വേഗം കുറച്ചെങ്കിലും കഴിഞ്ഞ വർഷം മാർച്ച്‌ 27 ന് ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 410 വീടുകൾ ടൗൺഷിപ്പിൽ ഉയരുമെന്ന് പ്രഖ്യാപിച്ചു. ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ, അംഗനവാടി, മാർക്കറ്റ്, കളിസ്ഥലം, റോഡുകൾ, പാലം, സ്മാരകം എന്നിങ്ങനെ പദ്ധതിയിൽ വിഭാവനം ചെയ്ത ഓരോ കാര്യങ്ങളും പ്രഖ്യാപിച്ചു. ഏപ്രിൽ 11 ന് സ്ഥലം ഏറ്റടുത്ത് രണ്ട് ദിവസത്തിനകം വീട് നിർമാണം തുടങ്ങി. മാതൃക വീട് പൂർത്തിയാക്കി അത്‌ കാണാൻ ജനങ്ങളെ ക്ഷണിച്ചു. മേൽത്തരം വൈദഗ്ദ്യവും എഞ്ചിനീയറിംഗ് മേന്മയും ബ്രാൻഡഡ് വസ്തുക്കളും ഉപയോഗിച്ചുള്ള നിർമാണം കണ്ടു ആളുകൾക്ക് സ്വയം ബോധ്യപ്പെട്ടു. നിർത്താതെ പെയ്ത മഴയെയും കൂസാതെ അഭംഗുരം മുന്നോട്ട് പോയ നിർമാണ പ്രവൃത്തി, ദുരന്ത ദിനം കഴിഞ്ഞു 579 ദിനങ്ങൾ പൂർത്തിയായപ്പോൾ ആദ്യ ഘട്ടത്തിലെ 178 വീടുകൾ പൂർത്തിയായി.

 

ഞായറാഴ്ച എൽസ്റ്റണിൽ മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിൽ പട്ടയം സ്വീകരിച്ച ചൂരൽമല സ്വദേശി 70-കാരി മാധവി മുഖ്യമന്ത്രിയുടെ കൈയിൽ മുത്തമിട്ട് കണ്ണീർ വാർത്തപ്പോൾ അത്‌ ഉയിർത്ത വയനാടിന്റ നന്ദിസൂചകമായി മാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *