തിരഞ്ഞെടുപ്പ് ചൂടിലും കൃഷിയെ കെെവിടാതെ ഒ ആർ കേളു
മാനന്തവാടി: തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടയിലും കൃഷിയോടുള്ള പ്രണയം കെെവിടാതെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ ഒ ആർ കേളു. സി വി സിറാജിന്റെ വീട്ടിലെ ടെറസ് കൃഷിയാണ് മന്ത്രി സന്ദർശിച്ചത്. വെള്ളമുണ്ടയിലെ തിരക്കിട്ട പ്രചാരണത്തിനിടെയാണ് പത്താം മൈലിലെ സി വി സിറാജിന്റെ വീട്ടിലെ കൃഷിയെ കുറിച്ചറിയുന്നതതും സന്ദർശനം നടത്തിയതും.
വീട്ടിലെത്തിയ മന്ത്രി വിദേശ പഴങ്ങളുൾപ്പെടെ ടെറസിൽ വിളയുന്നത് കണ്ട് മനസിലാക്കി. മിറാക്കിൾ ഫ്രൂട്ട്, മരമുന്തിരി, തായ്‌ലൻഡിൽ നിന്നുള്ള നിത്യമാങ്ങ എന്നിവയെല്ലാം വീടിനുമുകളിലുണ്ട്. ഒപ്പം പച്ചക്കറികളും. ‘പഴയതുപോലെ ഇപ്പോൾ കൃഷി ചെയ്യാൻ പറ്റുന്നില്ല. എന്നാലും ഏത് കൃഷികണ്ടാലും സന്തോഷമാണ്. ടെറസ് കൃഷിയും പരീക്ഷിക്കും’–സിറാജിന്റെ തോട്ടം കണ്ട് മന്ത്രി പറഞ്ഞു.
വീട്ടാവശ്യത്തിനുള്ള പച്ചക്കറികളെല്ലാം ടെറസിലാണ് വിളയിക്കുന്നതെന്ന് സിറാജ് പറഞ്ഞു. പ്ലാസ്റ്റിക് ബാരലുകളിൽ മണ്ണും വളവും നിറച്ചാണ് കൃഷി. ബഡ്, ഗ്രാഫ്റ്റ് തൈകളാണ് ഉപയോഗിക്കുന്നത്. കോവിഡിൽ ആരംഭിച്ച കൃഷിയാണിപ്പോഴും തുടരുന്നത്. സിറാജിനെയും കുടുംബത്തെയും അഭിനന്ദിച്ച്, ഒരുമിച്ച് ഫോട്ടേയെടുത്തുമാണ് സ്ഥാനാർഥി മടങ്ങിയത്.





Leave a Reply