വയനാട് ഇത്തവണ ആർക്കൊപ്പം? മൂന്ന് മണ്ഡലങ്ങളിലും പ്രവചനാതീത മത്സരം
കൽപ്പറ്റ: കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ എന്നും സവിശേഷമായ സ്ഥാനമുള്ള ജില്ലയാണ് വയനാട്. ജില്ലയിൽ മാനന്തവാടി (ST), സുൽത്താൻബത്തേരി (ST), കൽപ്പറ്റ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ, യുഡിഎഫിൻ്റെ ഉരുക്കുകോട്ടകൾ നിലനിർത്താനുറച്ച് കോൺഗ്രസും, അട്ടിമറി വിജയങ്ങൾ ലക്ഷ്യമിട്ട് എൽഡിഎഫും ശക്തമായ പ്രചാരണത്തിലാണ്.
വയനാട്ടിലെ 6.47 ലക്ഷത്തിലധികം വരുന്ന വോട്ടർമാർ ഏപ്രിൽ 9-ന് തങ്ങളുടെ വിധി കുറിക്കും. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ആര് കൂടുതൽ പരിശ്രമിച്ചു എന്ന ചോദ്യത്തിന് ജനങ്ങൾ നൽകുന്ന നൽകുന്ന മറുപടി കൂടിയാവും തിരഞ്ഞെടുപ്പ് ഫലം. തദ്ദേശ തിരഞ്ഞെടുപ്പിലെ ആധിപത്യം നിയമസഭയിലും തുടരാൻ യുഡിഎഫും, ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് ഭരണം തുടരാൻ എൽഡിഎഫും ശ്രമിക്കുമ്പോൾ ഫലം പ്രവചനാതീതമാണ്.
ഉരുൾപ്പൊട്ടൽ പുനരധിവാസം: തിരഞ്ഞെടുപ്പിലെ പ്രധാന ആയുധം
2024 ജൂലൈയിലുണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് 2026-ൽ വയനാട് നേരിടുന്നത്. അതിനാൽ തന്നെ, കേവലം രാഷ്ട്രീയത്തിനപ്പുറം ‘അതിജീവനവും പുനരധിവാസവും’ ഇത്തവണത്തെ പ്രധാന ചർച്ചാവിഷയമാണ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ഭരണ-പ്രതിപക്ഷ മുന്നണികൾ ഒരുപോലെ പ്രചാരണായുധമാക്കുന്നുണ്ട്.
കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ടം (178 വീടുകൾ) 2026 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ 327 ഗുണഭോക്താക്കൾക്ക് കൂടി മഴക്കാലത്തിന് മുൻപ് വീട് നൽകുമെന്ന വാഗ്ദാനമാണ് എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. സർക്കാരിൻ്റെ ‘കേരള മോഡൽ’ അതിജീവനമാണിതെന്ന് അവർ അവകാശപ്പെടുന്നു.
ദുരന്തബാധിതർക്കായി 100 വീടുകൾ നൽകുമെന്നാണ് ഒടുവിൽ കോൺഗ്രസിൻ്റെ പ്രഖ്യാപനം. രണ്ട് വർഷത്തിലേറെയായി ഇതിൻ്റെ നിർമ്മാണം വൈകുന്നുവെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടെത്തി വീടുകൾക്ക് തറക്കല്ലിട്ടിരുന്നു. എന്നാൽ നിർമ്മാണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പുനരധിവാസ ഫണ്ടിൻ്റെ വിനിയോഗത്തെച്ചൊല്ലി എൽ.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ദുരന്തബാധിതർക്കായി പിരിച്ച പണത്തെച്ചൊല്ലി കനത്ത വിമർശനമാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. കോൺഗ്രസും യൂത്ത് കോൺഗ്രസും പിരിച്ച തുകയെത്രയെന്ന ചോദ്യത്തിന് പുനരധിവാസം പൂർത്തിയാകുന്ന മുറയ്ക്ക് കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്.
എന്നാൽ സമ്മർദ്ദം ഏറിയതോടെ കണക്കുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രംഗത്ത് എത്തി. 5.38 കോടി രൂപ രണ്ട് അക്കൗണ്ടുകളിലൂടെ ലഭിച്ചെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്. എന്നാൽ ഇതിലധികം തുക ഭൂമി വാങ്ങാൻ ചെലവായെന്ന് അദ്ദേഹം പറഞ്ഞു. ഇനി വീട് നിർമ്മിക്കാനായി പാർട്ടി ഫണ്ടിൽ നിന്നും പണം ചെലവഴിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയെങ്കിലും നീണ്ടുപോകുന്ന വീട് നിർമ്മാണം കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഉൾപ്പെടെ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും കാര്യമായി സഹായമുണ്ടായില്ലെന്ന വിമർശനം ശക്തമാണ്. ദുരന്തബാധിതർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ കാണിച്ച അവഗണന എൻ.ഡി.എയ്ക്ക് തിരിച്ചടിയായേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇത്തവണത്തെ പോര് ആരൊക്കെ തമ്മിൽ?
1. മാനന്തവാടി (ST)
വയനാട് ജില്ലയിലെ സംവരണ മണ്ഡലമാണ് മാനന്തവാടി (ST). എൽ.ഡി.എഫിനായി നിലവിലെ എം.എൽ.എയും മന്ത്രിയുമായ ഒ.ആർ. കേളു (സിപിഎം) വീണ്ടും ജനവിധി തേടുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിൻ്റെ ഉഷാ വിജയൻ മത്സരരംഗത്തുണ്ട്. എൻ.ഡി.എ മുന്നണിയെ പ്രതിനിധീകരിച്ച് ബി.ജെ.പിയുടെ പി. ശ്യാം രാജ് ആണ് മത്സരിക്കുന്നത്. വനവാസി വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മാനന്തവാടി.
2. സുൽത്താൻബത്തേരി (ST)
സുൽത്താൻബത്തേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സിറ്റിംഗ് എം.എൽ.എയായ ഐ.സി. ബാലകൃഷ്ണനാണ്. 2011 മുതൽ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം നാലാം വിജയം ലക്ഷ്യമിട്ടാണ് ഇത്തവണയും പോരിന് ഇറങ്ങുന്നത്. എൽ.ഡി.എഫ് നിരയിൽ സി.പി.എമ്മിൻ്റെ എം.എസ്. വിശ്വനാഥൻ ആണ് എതിരാളി. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയുടെ കവിത എ.എസ് മത്സരരംഗത്തുണ്ട്.
3. കൽപ്പറ്റ
ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫിനായി നിലവിലെ എം.എൽ.എയും കെ.പി.സി.സി ഭാരവാഹിയുമായ ടി. സിദ്ദിഖ് വീണ്ടും ജനവിധി തേടുന്നു. എൽ.ഡി.എഫ് മുന്നണിയിൽ ആർ.ജെ.ഡിയുടെ പി.കെ. അനിൽ കുമാർ ആണ് സിദ്ദിഖിനെ നേരിടുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയുടെ പ്രശാന്ത് മലവയൽ മത്സരരംഗത്തുണ്ട്. ദുരന്തം ബാധിച്ച ചൂരൽമലയും മുണ്ടക്കൈയും ഉൾപ്പെട്ട മണ്ഡലമാണിത്. ജില്ലയിലെ രാഷ്ട്രീയ ചലനങ്ങളിൽ ഏറെ നിർണ്ണായകമാണ് കൽപ്പറ്റ.
നിലവിലെ സ്ഥിതി: മണ്ഡലങ്ങൾ ആർക്കൊപ്പം?
ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ രണ്ട് മണ്ഡലം യുഡിഎഫിനൊപ്പമാണ്. സംവരണ മണ്ഡലമായ മാനന്തവാടിയിൽ മാത്രമാണ് സിപിഎമ്മിന് ആധിപത്യമുള്ളത്. മന്ത്രിയായ ഒ ആർ കേളുവാണ് ഇടതുപക്ഷത്തിന്റെ ഏക പ്രതിനിധി. സുൽത്താൻ ബത്തേരിയെ ഐസി ബാലകൃഷ്ണൻ, കൽപ്പറ്റയെ ടി സിദ്ദീഖ് തുടങ്ങിയ
സിറ്റിംഗ് മണ്ഡലങ്ങളായ സുൽത്താൻ ബത്തേരിയിൽ ഐസി ബാലകൃഷ്ണൻ, കൽപ്പറ്റയിൽ ടി സിദ്ദീഖ്നിലവിലെ എന്നിവർ പ്രതിനിധീകരിക്കുന്നു. നിലവിലെ എംഎൽഎമാരായതിനാൽ ഇവരുടെ മണ്ഡലത്തിലെ പ്രകടത്തിന് ജനങ്ങൾ നൽകുന്ന മാർക്ക് കൂടിയാകും തിരഞ്ഞെടുപ്പ്.
തദ്ദേശ തിരഞ്ഞെടുപ്പ് 2025: ഫലം നൽകുന്ന സൂചനകൾ
2025 ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ജില്ലയിൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് കാണിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ 17-ൽ 15 സീറ്റുകളിലും യു.ഡി.എഫ് തേരോട്ടം കണ്ടപ്പോൾ രണ്ടെണ്ണെത്തിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്.
ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിൽ 16 എണ്ണത്തിലും യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫിന് 6 പഞ്ചായത്തുകളിൽ മാത്രമേ ഭരണം നേടാനായുള്ളൂ. ആകെയുള്ള മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണം യു.ഡി.എഫ് നേടിയപ്പോൾ ഒരെണ്ണമാണ് എൽഡിഎഫിനൊപ്പം നിന്നത്.





Leave a Reply