തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷം; നൂൽപ്പുഴ കുണ്ടൂർ ഗോത്രമേഖലയിൽ ദുരിതജീവിതം
നൂൽപ്പുഴ: വനത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴ പഞ്ചായത്തിലെ കുണ്ടൂർ പ്രദേശത്തെ ഗോത്രസമൂഹം കടുത്ത പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുന്നു. പ്രദേശത്തെ ജനറൽ വിഭാഗത്തിലെ കുടുംബങ്ങൾ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഒഴിഞ്ഞുപോയതോടെയാണ് ഗോത്രവർഗക്കാർക്ക് ലഭിച്ചിരുന്ന ദിവസവേതന ജോലികൾ നിലച്ചത്. ഇതോടെ തൊഴിൽ തേടി വനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് തമിഴ്‌നാട്ടിലേക്കും സമീപ ഗ്രാമങ്ങളിലേക്കും പോകേണ്ട അവസ്ഥയിലാണ് ഇവർ.
സന്ധ്യ കഴിഞ്ഞാൽ കാട്ടാനകളടക്കമുള്ള വന്യജീവികൾ വീടിന് സമീപമെത്തുന്നത് വലിയ ഭീതിയുണ്ടാക്കുന്നു. സുരക്ഷാ വേലികൾ പ്രവർത്തനരഹിതമായതും പല വീടുകളിലും വൈദ്യുതി ഇല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു.
സർക്കാർ നൽകുന്ന റേഷനാണ് പല കുടുംബങ്ങളുടെയും പ്രധാന ആശ്രയം. എന്നാൽ റേഷൻ സാധനങ്ങൾ വാങ്ങുന്നതിനായി കിലോമീറ്ററുകൾ വനത്തിലൂടെ സഞ്ചരിച്ച് മുണ്ടക്കൊല്ലിയിൽ എത്തേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസവും വലിയ പ്രതിസന്ധിയിലാണ്. സ്കൂളിലേക്കുള്ള യാത്രയും പഠനസൗകര്യങ്ങളുടെ അഭാവവും രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. സമീപത്തെ പുഴയിൽ നിന്നുള്ള മീൻപിടിത്തവും കാട്ടുകിഴങ്ങുകളും ആശ്രയിച്ചാണ് പലരും ഇപ്പോൾ ഉപജീവനം നടത്തുന്നത്. തങ്ങളെ അധികൃതർ അവഗണിക്കുകയാണെന്ന് പരാതിപ്പെടുന്ന പ്രദേശവാസികൾ, അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ അവസരങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.





Leave a Reply