‘കെെ’ വിടാതെ വയനാട്; മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ്
കൽപ്പറ്റ: വയനാട്ടിൽ തരംഗം സൃഷ്ടിച്ച് യുഡിഎഫ്. മൂന്ന് മണ്ഡലങ്ങളിലും മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവെച്ചത്. നിലവിലെ രണ്ട് സിറ്റിംഗ് സീറ്റുകൾക്കുമൊപ്പം ഒരു പതിറ്റാണ്ട് മുന്നേ കെെവിട്ട മാനന്തവാടി തിരികെ പിടിച്ചാണ് യുഡിഎഫിന്റെ വിജയം. കൽപ്പറ്റയിൽ അഡ്വ. ടി സിദ്ദിഖ്, മാനന്തവാടിയിൽ ഉഷ വിജയൻ, സുൽത്താൻ ബത്തേരിയിൽ ഐ സി ബാലകൃഷ്ണനുമാണ് വിജയമുറപ്പിച്ചത്.
കൽപ്പറ്റ, സുൽത്താൻ ബത്തേരി സിറ്റിംഗ് മണ്ഡലങ്ങൾക്കൊപ്പം മാനന്തവാടിയും സ്വന്തമാക്കിയാണ് യുഡിഎഫിന്റെ വിജയം. മാനന്തവാടിയിൽ അട്ടിമറി വിജയമാണ് യുഡിഎഫ് നേടിയത്. മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ഒ ആർ കേളുവിനെ പരാജയപ്പെടുത്തിയാണ് ഉഷ വിജയനിലൂടെ യുഡിഎഫ് മണ്ഡലം തിരികെ പിടിച്ചത്. കഴിഞ്ഞ പത്തു വർഷമായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു മാനന്തവാടി. അവിടെയാണ് യുഡിഎഫിന്റെ ഉജ്ജ്വല വിജയം.
കൽപ്പറ്റയിലെ ജനങ്ങൾ രണ്ടാം തവണയാണ് സിദ്ദിഖിനെ തങ്ങളുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പിൽ 5,400ൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിദ്ദിഖിന്റെ വിജയം.
നാലാം തവണയാണ് ഐ സി ബാലകൃഷ്ണനെ ബത്തേരിയിലെ ജനങ്ങൾ ചേർത്ത് പിടിച്ചത്. 2011 ൽ ആണ് ഐ.സിയിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ച് പിടിക്കുന്നത്. 2006 ൽ കെെവിട്ടുപോയ മണ്ഡലമാണ് എൽഡിഎഫിൽ നിന്നും യുഡിഎഫ് തിരികെ നേടിയത്. 2011 മുതൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം. കഴിഞ്ഞ തവണയും എം.എസ് വിശ്വനായതനെ പരാജയപ്പെടുത്തിയാണ് ഐ.സി നിയമസഭയിലെത്തിയത്.





Leave a Reply