കപട പരിസ്ഥിതി വാദത്തിനെതിരെ കര്‍ഷകരും ആദിവാസികളും സംയുക്ത പ്രക്ഷോഭത്തിലേക്ക്
ബത്തേരി: ഭരണാധികാരികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കപട പരിസ്ഥിതി വാദികളുടെ നീക്കങ്ങള്‍ക്കെതിരേ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക, ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വയനാട്ടിലെ കര്‍ഷകരെ ഭൂമാഫിയകളും ക്വാറി, റിസോര്‍ട്ട് മാഫിയകളുമായി ചിത്രീകരിക്കുന്ന കപട പരിസ്ഥിതി വാദികളുടെ നീക്കം വയനാടിനെ ഇല്ലാതാക്കാനുള്ളതാണെന്നും കുടിയേറ്റ കര്‍ഷകരെ കൈയേറ്റ കര്‍ഷകരെന്ന് വിശേഷിപ്പിക്കുന്നവര്‍ ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ബിനാമികളായി പ്രവര്‍ത്തിക്കുന്ന കപട പരിസ്ഥിതി വാദികള്‍ക്കെതിരേയും ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരും.
വനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ലഭിക്കേണ്ട അവകാശങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും നേടിയെടുക്കുന്നതിനുമായി മൂന്ന് സംസ്ഥാനങ്ങളിലെയും വനംവകുപ്പ് മന്ത്രിമാര്‍, എം.പി.മാര്‍, കര്‍ഷക, ആദിവാസി സംഘടനാ നേതാക്കള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ബത്തേരിയില്‍ കണ്വെന്ഷന് വിളിച്ചുചേര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനും പൊതുയോഗവും കര്‍ഷക കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് പി.ടി. ജോണ്‍ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സത്യാഗ്രഹ സമിതി ചെയർമാൻ അഡ്വക്കേറ്റ് ജോൺ ജോസഫ്, കൺവീനർ സണ്ണി പൈകട, കോൺസർഷ്യം ഓഫ് ഇന്ത്യൻ ഫാർമേഴ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് കൺവീനർ അബ്ദുൾ റഹ്മാൻ ഇളങ്ങോളി, FTAK ചെയർമാൻ തോമസ് കളപ്പുരക്കൽ, കേരള കർഷക യൂണിയൻ വയനാട് പ്രസിഡന്റ് കെ.ജി. റോബർട്ട്, ശ്രീജു ജോസഫ് ബത്തേരി, ആദിവാസി ദളിത് മുന്നേറ്റ സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യോൻ, ഡോക്ടർ അമ്മിണി കെ. വയനാട്, ആദിവാസി ഭൂ സമര നേതാവ് സീതമാരൻ എന്നിവർ സംസാരിച്ചു.





Leave a Reply