July 17, 2026

രേഖകള്‍ സ്വന്തം ഇനി മുന്നേറാം; മലകയറി കോളനിവാസികള്‍: വെള്ളമുണ്ടയില്‍ 3090 പേര്‍ക്ക് 6060 സേവനങ്ങള്‍

0
IMG-20221209-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട :ദീര്‍ഘകാലമായി മതിയായ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ പോലും യഥാസമയത്ത് ലഭിക്കാതിരുന്ന നിരവധി പേര്‍ക്ക് എ.ബി.സി.ഡി ക്യാമ്പ് തുണയായി. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള ആദിവാസി കോളനിയായ വാളാരംകുന്ന് മംഗലശ്ശേരി മല എന്നീ കോളനികള്‍ ഉള്‍പ്പടെ വിവിധയിടങ്ങളില്‍ നിന്നും നിരവധി പേരാണ് മതിയായ ആധികാരിക രേഖകള്‍ക്കായി വെള്ളമുണ്ടയിലെ ക്യാമ്പിലെത്തിയത്. ക്യാമ്പ് സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ എ.ഗീത എ.ഡി.എം എന്‍.ഐ.ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഫിനാന്‍സ് ഒഫീസര്‍ എ.കെ ദിനേശന്‍ എന്നിവരോട് കോളനിവാസികള്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. വിവിധ വകുപ്പുകള്‍ കൈകോര്‍ത്ത് ഇവര്‍ക്കെല്ലാം രേഖകളും ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റല്‍ ലോക്കറുകളും ലഭ്യമാക്കിയതോടെ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ക്യാമ്പില്‍ നിന്നും മടങ്ങിയത്.
വെള്ളമുണ്ടയില്‍ നടന്ന എ.ബി.സിഡി ക്യാമ്പില്‍ 6060 സേവനങ്ങളാണ് നല്‍കിയത്. 3096 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി. 972 തിരിച്ചറിയല്‍ കാര്‍ഡുകള്‍, 719 റേഷന്‍ കാര്‍ഡുകള്‍, 1278 പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍, 800 ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, 454 ഇ ഡിസ്ട്രിക്ട് രേഖകള്‍, 288 ബാങ്ക് അക്കൗണ്ടുകള്‍, 924 ഡിജിറ്റല്‍ലോക്കറുകള്‍ , 47 പെന്‍ഷന്‍ രേഖകള്‍, 40 ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍, 463 വയസ്സ് തെളിയിക്കുന്ന രേഖകള്‍, 75 റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കി.
വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, ഗ്രാമ പഞ്ചായത്ത്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രത്യേകം കൗണ്ടര്‍ ഒരുക്കിയാണ് സേവനങ്ങള്‍ നല്‍കിയത്. ബാങ്കുകളുടെയും സഹകരണത്തോടെയാണ് പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം നല്‍കിയത്. ജില്ലയില്‍ ഇതുവരെ 15 പഞ്ചായത്തുകളില്‍ എ.ബി.സി.ഡി ക്യാമ്പുകള്‍ നടന്നു. വിനോദ് ചിത്രയുടെ ഗോത്രായനം ചിത്ര പ്രദര്‍ശനവും ക്യാമ്പിനോടനുബന്ധിച്ച് നടത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *