April 19, 2024

വയനാട് ജില്ലാ പഞ്ചായത്ത് ഭരണം വൻ പരാജയം : എൽഡിഎഫ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ

0
Img 20230210 143646.jpg
കൽപ്പറ്റ : കാര്യക്ഷമതയില്ലായ്മയുടെയും പിടിപ്പുകേടിന്റെയും, കൂട്ടുത്തരവാദിത്തമില്ലായ്മയുടെയും, പര്യായമായി മാറിയ വയനാട് ജില്ലാ പഞ്ചായത്ത് ഭരണം വലിയ പരാജയമായി മാറിയിരിക്കുകയാണെന്ന് എൽഡിഎഫ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻപൊരിക്കലും ഇല്ലാത്ത വിധം, വന്യമൃഗ ആക്രമണം ജില്ലയിൽ രൂക്ഷമാവുകയും, കടുവയുടെ ആക്രമണത്തിൽ ഒരു കർഷകൻ കൊല്ലപെടുകയും ചെയ്തിട്ടുപോലും അടിയന്തിര ജില്ലാ പഞ്ചായത്ത് യോഗം വിളിച്ചു ചേർക്കാൻ പ്രസിഡന്റ് തയ്യാറായിട്ടില്ല. ഫെബ്രുവരി 7 ന് ചേർന്ന ഭരണസമിതിയോഗത്തിൽ വന്യജീവി ആക്രമണവുമായി ബന്ധപെട്ട വിഷയം ചർച്ച ചെയ്യണമെന്ന് എൽ ഡി എഫ് അംഗങ്ങൾ ആവശ്യപെടുകയുണ്ടായി. നാല് പ്രധാനകാര്യങ്ങളാണ് എൽ ഡി എഫ് യോഗത്തിൽ ഉന്നയിച്ചത്
1) 1972 ലെ കേന്ദ്ര വനനിയമം കാലോചിതമായി ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുക.
2) വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നൽകുന്ന നഷ്ടപരിഹാരം കാലോചിതമായും
ശാസ്ത്രീയമായും പരിഷ്ക്കരിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുക.
3) വയനാടൻ കാടുകളിലെ ആവാസവ്യവസ്ഥ പുനഃസംഘടിപ്പിക്കുക. ഇതിനുതകും വിധം തേക്ക്, യൂക്കാലി, മഞ്ഞകൊന്ന, തുടങ്ങിയവ നീക്കം ചെയ്യുക. സ്വാഭാവിക വനങ്ങൾ വെച്ചുപിടിപ്പിക്കുക. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങുക.
4) ജില്ലയിലെ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള ഒരു ജില്ലാ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് മുൻകൈ എടുക്കുക. പദ്ധതിക്ക് ആവശ്യമായ തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, എം പിമാർ എംഎൽഎമാർ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിവിധ ഏജൻസികളുടെ സി എസ് ആർ ഫണ്ടുകൾ, സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഭാവനകൾ എന്നിവയിലൂടെ സമാഹരിക്കണം . ഇത്തരം കാര്യങ്ങൾക്ക് രൂപം നൽകാൻ ജില്ലാതലത്തിൽ യോഗം വിളിച്ചു ചേർക്കണം
ഈ നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത എൽ ഡി എഫ് യു ഡി എഫ് അംഗങ്ങൾ അംഗീകരിക്കുകയാണുണ്ടായത് എന്നാൽ ചർച്ചക്ക് മറുപടി പറഞ്ഞ പ്രസിഡണ്ട് വന്യമൃഗ ആക്രമണങ്ങൾക്കെല്ലാം കാരണം സംസ്ഥാന സർക്കാരാണെന്ന് വരുത്തി തീർത്ത് , രാഷ്ട്രീയ കുത്തി തിരുപ്പ് ഉണ്ടാക്കി പൊതുവായ മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത് വന്യമൃഗശല്യത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ വിഷയം അജണ്ടയിൽ ഉൾപ്പെടുത്താൻ എന്നോടാരും പറഞ്ഞില്ല എന്ന നിലപാടാണ് പ്രസിഡണ്ട് സ്വീകരിച്ചത് , ഈ വിഷയത്തിൽ “വയനാട് എം.പി, എം എൽ എ മാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ, കർഷക സംഘടനാ പ്രതിനിധികൾ, മറ്റ് വിദഗ്ദർ എന്നിവരുടെ യോഗം വിളിച്ചു ചേർക്കണമെന്ന നിർദ്ദേശം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിഷേധിച്ച സാഹചര്യത്തിൽ ഈ യോഗം മാർച്ച് ആദ്യവാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിളിച്ചു ചേർക്കും.
ജില്ലാ പഞ്ചായത്തിന്റെ ഭരണനിർവഹണ പ്രവർത്തനങ്ങൾ താളം തെറ്റിയാണ് നടക്കുന്നത്. പ്രസിഡണ്ടും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഉൾപ്പെട്ട ഒരു കോക്കസ് ആണ് പ്രധാന കാര്യങ്ങൾ എല്ലാം തീരുമാനിച്ചു നടപ്പാക്കുന്നത്. ഭരണസമിതി യോഗവും സ്റ്റിയറിങ് കമ്മിറ്റി യോഗവും ആവശ്യത്തിന് ചേരാറില്ല. യുഡിഎഫ് തന്നെയുള്ള വനിതാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരെ പോലും തീരുമാനമെടുപ്പിക്കുന്ന കാര്യങ്ങളിൽ പങ്കാളികളാകാറില്ല. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്നോട് അപകടകരമായ നിലപാടാണ് പ്രസിഡണ്ട് സ്വീകരിക്കുന്നത്. ജില്ലയിലെ എസ്എസ്എൽസി പ്ലസ് ടു വിജയശതമാനം ഏറ്റവും പുറകിലാണ്. വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കാനുള്ള പദ്ധതി എറ്റെടുക്കണം എന്ന നിർദ്ദേശം പ്രസിഡണ്ട് അംഗീകരിച്ചില്ല. ജില്ലാ പഞ്ചായത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചില ഏജൻസികൾ ചെയ്യുന്ന പ്രവർത്തനം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളായി പ്രഖ്യാപിക്കുകയും ചെയ്യുക എന്ന തെറ്റായ രീതിയാണ് പ്രസിഡണ്ട് തുടരുന്നത്. സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് എൻട്രൻസ് പരീക്ഷ എഴുതാൻ അഭിരുചിയുള്ള
കുട്ടികളെ കണ്ടെത്താൻ ഒരു സന്നദ്ധ സംഘടന നടത്തുന്ന പ്രവർത്തനം കരിയർ പാത്ത് എന്ന പേരിൽ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി മാദ്ധ്യമങ്ങളുടെ മുമ്പാകെ വീമ്പു പറയുന്ന പ്രസിഡണ്ടിന്റെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണ്. ഈ സന്നദ്ധ സംഘടന നടത്തുന്ന പ്രവർത്തനത്തെ സംബന്ധിച്ചു തന്നെ എൻട്രൻസ് പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കണ്ടെത്താനാണെന്ന ആക്ഷേപം ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. ജില്ലാ പ്രസിഡണ്ടിന്റെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്റേയും പ്രധാന താൽപ്പര്യങ്ങൾ പർച്ചേസിംഗ് പ്രൊജക്ടുകൾ നടപ്പിലാക്കാനാണ്. ഈ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം 6.75 കോടി രൂപയുടെ പർച്ചേസിംഗാണ് നടന്നിട്ടുള്ളത്. ഈ പർച്ചേസിംഗിന്റെ പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങളെ സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തണം എന്നതാണ് ഞങ്ങളുടെ അഭിപ്രായം. കാർഷിക പ്രതിസന്ധി നേരിടുന്ന ജില്ലയിൽ എൽഡിഎഫ് നേതാവുള്ള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അവതരിപ്പിച്ച 2021 22 വർഷത്തെ വാർഷിക ബജറ്റിൽ 50 ലക്ഷം രൂപ അടങ്കലിൽ ആരംഭിച്ച കർഷക മിത്ര പദ്ധതി മുൻപോട്ടു കൊണ്ടുപോകാൻ ഒരു മുൻകൈയും പ്രസിഡണ്ട് സ്വീകരിച്ചില്ല. ജില്ലയിലെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് സംയോജന പദ്ധതി ആവിഷ്കരിക്കാൻ, തൊഴിലുറപ്പ് പദ്ധതിയെ ജില്ലാ അടിസ്ഥാനത്തിൽ ഫലപ്രദമായി വിനിയോഗിക്കാനും ഒരുവിധ പ്രവർത്തനവും നടത്താൻ ഈ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇങ്ങനെ താളം തെറ്റിയ ഭരണനിർവഹണ സംവിധാനത്തിന്റെ ജില്ലാ തലവനായ പ്രസിഡന്റ് തന്റെ മിക്ക സമയവും ചിലവഴിക്കുന്നത് ഇടതുപക്ഷ സർക്കാരിനെ കുറ്റപ്പെടുത്താനാണ്. മാധ്യമങ്ങളുടെ മുമ്പിൽ ചെന്ന് പെട്ടാൽ സർക്കാരിനെതിരെ നാലു വർത്തമാനം പറയുക എന്ന മിനിമം പരിപാടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനുള്ളത്
പൂർണ്ണ അർത്ഥത്തിലേക്ക് എത്തുവാൻ പ്രവർത്തിച്ചുവരുന്ന വയനാട് ജില്ലാ മെഡിക്കൽ കോളേജിനെ അപഹസിക്കാനും വയനാട് മെഡിക്കൽ കോളേജിൽ ഒരുവിധ ചികിത്സയും കിട്ടുന്നില്ല എന്ന വിധത്തിൽ പ്രചരണം നടത്തി വയനാട്ടിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനുമുള്ള നിലപാടാണ് പ്രസിഡന്റിന്റെ ഭാഗത്തുണ്ടാവുന്നത്. ഈ അടുത്ത ദിവസം അദ്ദേഹം നടത്തിയ പ്രസ്താവനയിൽ മെഡിക്കൽ കോളേജിൽ ഒരു ചികിത്സയും നടക്കുന്നില്ല എന്നും മെഡിക്കൽ കോളേജിന്റെ ബോർഡ് ഒന്നു മാറ്റി തരുമോ എന്നുമാണ് ചോദിച്ചത്. മെഡിക്കൽ കോളേജിന് തറക്കല്ലിട്ട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർത്തിയായി എന്ന ബോർഡ് വെച്ച് നാട്ടുകാരെ പറ്റിച്ച ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടല്ല കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുള്ളത്. കോളേജിന് സ്ഥലം കിട്ടാതെ വന്ന സാഹചര്യത്തിൽ ജില്ലാ ആശുപത്രി കോളേജ് ആയി ഉയർത്തുകയും ാളേജിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുള്ളതാണ്. കോളേജിൽ ഒരുവിധ ചികിത്സയും ക്കുന്നില്ല എന്നാണ് പ്രസിഡണ്ട് പറയുന്നത്. അത് കാര്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ്. ചാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആക്കി ഉയർത്തിയതിയ ഉത്തരവ് അല്ലാതെ മറ്റൊന്നും സർക്കാർ ചെയ്തിട്ടില്ല എന്നത് തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ്…
മെഡിക്കൽ കോളേജ് ആക്കി ഉയർത്തിയതിന് ശേഷം 114 തസ്തിക സൃഷ്ടിച്ച് ഉത്തരവ് ഇറങ്ങിയതും ഈ തസ്തികകളിൽ നിയമിതരായ ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുത്തതും പ്രസിഡണ്ട് അറിഞ്ഞില്ല എന്നാണോ ജനങ്ങൾ കരുതേണ്ടത്
നഴ്സിംഗ് കോളേജിനായി നിർമിച്ച പുതിയ കെട്ടിടത്തിൽ മെഡിക്കൽ കോളേജ് ഓഫീസ് പൂർണമായും
പ്രവർത്തിച്ചു വരുന്നുണ്ട്. പ്രിൻസിപ്പാൾ ഉൾപ്പെടെ ഓഫീസ് ജീവനക്കാരെയും ഇവിടെ
നിയമിക്കുകയും ചെയ്തു.
പുതിയ മെഡിക്കൽ കോളേജ് കാമ്പസ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം റവന്യം വകുപ്പിൽ നിന്നും ആരോഗ്യ വകുപ്പിന് കൈമാറുകയും സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്…
പുതിയ മെഡിക്കൽ കോളേജ് ക്യാമ്പസ് നിർമിക്കുന്നതിനായി മാസ്റ്റർ പ്ലാൻ ആവശ്യം ആണ്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് അംഗീകൃത നിർമാണ ഏജൻസിയായ വാപ് കോസിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കുകയും നാഷണൽ മെഡിക്കൽ കൗൺസിൽ നിബന്ധനകൾക്ക് വിധേയമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിരവധി തവണ സർക്കാരിൽ
സമർപ്പിക്കുകയും ആവശ്യമായ തിരുത്തലുകൾക്കും കൂട്ടി ചേർക്കലുകൾക്കുമായുള്ള വിദഗ്ധ പരിശോധന നടത്തി വരികയുമാണ്. ഈ മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിക്കുക മാത്രമാണ് അടുത്ത നടപടിക്രമം.
ഇങ്ങനെ അംഗീകരിക്കപ്പെട്ട മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 2020 21 സംസ്ഥാന സർക്കാർ ബജറ്റിൽ 300 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.
താൽക്കാലിക സംവിധാനം ഒരുക്കി അഡ്മിഷൻ ആരംഭിക്കുന്നതിനായി നാഷണൽ മെഡിക്കൽ കൗൺസിൽ ഒരു വട്ടം പരിശോധന നടത്തി എങ്കിലും അനുമതി ലഭിച്ചിട്ടില്ല. നിലവിൽ നിർമാണം പൂർത്തിയായി വരുന്ന മൾട്ടി പർപ്പസ് സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തന സജ്ജമാകുന്ന തോടെ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ അനുമതി ലഭിക്കും എന്നാണ് കരുതുന്നത്.. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗർഭിണികളെ പരിശോധിക്കാൻ ഒരു ഗൈനക്കോളജിസ്റ്റ് പോലും ഇല്ലാതിരുന്ന ജില്ലാ ആശുപത്രി, ഇന്ന് സംസ്ഥാനത്തു തന്നെ ഏറ്റവും മികച്ച രൂപത്തിൽ ഗൈനക്കോളജി വിഭാഗം ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം പ്രസിഡണ്ട് മനസ്സിലാക്കണം. ന്യൂറോ സർജറി വിഭാഗത്തിലും, കാർഡിയാക് വിഭാഗത്തിലും ആണ് ഇന്ന് ഫലപ്രദമായ ചികിത്സ വയനാട് മെഡിക്കൽ കോളേജിൽ ലഭിക്കാതിരിക്കുന്നത്. മറ്റെല്ലാ വിഭാഗം ചികിത്സകളും വയനാട് മെഡിക്കൽ കോളേജിൽ ലഭിക്കുന്നുണ്ട്
ഘട്ടം ഘട്ടമായി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ മെഡിക്കൽ കോളേജ് പൂർണ സജ്ജമാകുകയുള്ളൂ എന്ന യാഥാർത്ഥ്യത്തെ മറച്ചു പിടിച്ച് കൊണ്ട് മേൽ പറഞ്ഞ രീതിയിലുള്ള പ്രവർത്തനങ്ങൾ എല്ലാം നടന്നു വരുന്ന ഈ ഘട്ടത്തിൽ ഒന്നും സർക്കാർ ചെയ്യുന്നില്ല എന്നത് വ്യാജ പ്രചരണവും ചില നിക്ഷിപ്ത താല്പര്യങ്ങൾ ഉയർത്തി പിടിക്കുന്നതുമാണ്
വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഈ കാലയളവിൽ 16.38 കോടി രൂപ ജില്ലാ മെഡിക്കൽ കോളേജിനായി സർക്കാർ നൽകിയിട്ടുണ്ട്. ഹൃദ്രോഗ ചികിത്സക്കായുള്ള കാത്താബിന്റെ പ്രവർത്തനം പൂർത്തീകരിച്ചുവരികയാണ്. ദിവസേന 1500 നും 2000 നും ഇടയിലാണ് കോളേജ് ഒ.പിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം. ജനുവരി മാസത്തിൽ 219 മേജർ സർജറിയും 102 മൈനർ സർജറിയും കോളേജിൽ നടത്തുകയുണ്ടായി. ഗൈനക് സർജറി, ഒഫ്താൽമോളജി, പീഡിയാട്രിക്, സ്കിൻ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളെല്ലാം മികച്ച നിലയിൽ ഇവിടെ പ്രവർത്തിച്ചു വരികയാണ്. ഇത്തരം വസ്തുതകളൊന്നും പരിഗണിക്കാതെ മെഡിക്കൽ കോളേജിന്റെ ബോർഡ് എടുത്തുമാറ്റി ജില്ലാ ആശുപത്രിയുടെ ബോർഡ് സ്ഥാപിക്കണം നിലയിലുള്ള പ്രസിഡണ്ടിന്റെ പരാമർശം വളർന്നുവരുന്ന മെഡിക്കൽ കോളേജിനെ എന്ന തകർക്കുന്നതിനുവേണ്ടിയും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനു വേണ്ടിയും ആണെന്ന കാര്യത്തിൽ സംശയമില്ല.
വയനാട് ജില്ലയുടെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ ഏജൻസികൾ മുഖേന ജില്ലയിലേക്കെത്തുന്ന പണം ഏകോപിപ്പിച്ച് വയനാട് ജില്ലയുടെ പൊതുവായ വികസനത്തിനും മുന്നേറ്റത്തിനും ഉതകുംവിധം ഏകോപിതമായ ഒരു ജില്ലാ പദ്ധതി തയ്യാറാക്കണമെന്ന കാഴ്ചപ്പാടുപോലും ഇല്ലാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഭരണം നടത്തുന്നത്. ജില്ലയുടെ സമഗ്ര വികസനത്തിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നു. മാധ്യമങ്ങൾ വഴി സർക്കാരിനും പദ്ധതികൾക്കുമെതിരായി വ്യാജപ്രചരണം നിരന്തരം നടത്തിവരികയും ചെയ്യുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ തുറന്നു കാണിക്കാനുള്ള പ്രവർത്തനം ജില്ലാ പഞ്ചായത്ത് യോഗത്തിനകത്തും പുറത്തും എൽ.ഡി.എഫ് അംഗങ്ങൾ സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ടീച്ചർ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജുനൈദ് കൈപ്പാണി, ചീഫ് വിപ്പ് സുരേഷ് താളൂർ, അംഗങ്ങളായ എൻ.സി.പ്രസാദ്, എ.എൻ.സുശീല, കെ.വിജയൻ, ബിന്ദു പ്രകാശ്, സിന്ധു ശ്രീധരൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *