ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം: സ്‌കാനിങ് കേന്ദ്രങ്ങളിൽ പരിശോധന
കൽപ്പറ്റ: ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയവുമായി ബന്ധപ്പെട്ട് പി.സി. ആൻഡ് പി.എൻ.ഡി.ടി. നിയമപ്രകാരം ജില്ലയിലെ സ്കാനിങ് കേന്ദ്രങ്ങളിൽ പരിശോധന നടത്തും. കളക്‌ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന പി.സി. ആൻഡ് പി.എൻ.ഡി.ടി. ജില്ലാതല ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം. പൊതുയിടങ്ങൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പി.സി. ആൻഡ് പി.എൻ.ഡി.ടി. നിയമബോർഡുകൾ സ്ഥാപിക്കാനും യോഗത്തിൽ ആവശ്യമുയർന്നു.
സുൽത്താൻബത്തേരി ഇഖ്റ ആശുപത്രിയുടെ രജിസ്ട്രേഷൻ പുതുക്കിനൽകാൻ യോഗം തീരുമാനിച്ചു. സ്കാൻ ചെയ്യാനെത്തുന്നവർക്ക് പി.സി. ആൻഡ് പി. എൻ.ഡി.ടി. നിയമപ്രകാരമുള്ള സൗകര്യങ്ങൾ സ്ഥാപനത്തിൽ ഉറപ്പാക്കണം. ഗർഭസ്ഥശിശുവിന്റെ ലിംഗത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ, നിറങ്ങൾ എന്നിവ പ്രദർശിപ്പിക്കാനും പാടില്ല.
സുൽത്താൻബത്തേരി വിനായക, മാനന്തവാടി ജ്യോതി ആശുപത്രികളിലെ അൾട്രാ സൗണ്ട് സ്കാനിങ് ഉപകരണം പുതുക്കാൻ അംഗീകാരം നൽകി. ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിൽ ഗർഭസ്ഥശിശു ലിംഗനിർണയ നിയമവുമായി ബന്ധപ്പെട്ട് ബോധവത്കരണം നൽകാനും തീരുമാനിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ്, ജില്ലാ ഗവ. പ്ലീഡർ അഡ്വ. എം.കെ. ജയപ്രമോദ്, ഡോ. ട്രിനിറ്റ്, ഡോ. ടി.പി. അനിൽ, ഹംസ ഇസ്‌മാലി, കെ.എം. മുസ്‌തഫ എന്നിവർ പങ്കെടുത്തു.





Leave a Reply