കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ മൂന്ന് പേർ മാനന്തവാടി പൊലീസിന്റെ പിടിയിലായി.
നിരവധി കേസുകളിലെ പ്രതികള്‍ മോഷണ കുറ്റത്തിന് അറസ്റ്റിലായി
മാനന്തവാടി:കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായവര്‍ മോഷണ കേസില്‍ അറസ്റ്റിലായി. പേര്യ വട്ടോളി കോട്ടകുടിയില്‍ വീട്ടില്‍ ഷാന്‍ എന്ന ഷാനവാസ് (34), പനമരം കീഞ്ഞുകടവ് തേനൂട്ടികല്ലിങ്കല്‍ വീട്ടില്‍ അബൂബക്കര്‍ (49), പുല്‍പ്പള്ളി കൊച്ചുപറമ്പില്‍ വീട്ടില്‍ വിജേഷ് (33) എന്നിവരാണ് പിടിയിലായത്. അബൂബക്കറും, ഷാനവാസും തലപ്പുഴ വാളാട് കുരീക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് അന്‍പതിനായിരം രൂപ മോഷ്ടിച്ച കേസിലും വിജേഷ് ഇവരോടൊപ്പം ചേര്‍ന്നു പനമരത്ത് വീട്ടില്‍ കയറി വയോധികയെ മാവോയിസ്റ്റ് ആണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്ത കേസിലുമാണ് അറസ്റ്റിലായിരിക്കുന്നത്.
പേര്യയില്‍ 2015 ല്‍ നടന്ന ഷിജില്‍ കുമാര്‍ കൊലക്കേസില്‍ പ്രതിയാണ് പിടിയിലായ ഷാനവാസ്. ഇയാള്‍ അപ്പീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രദേശവാസിയും നിരവധി കേസുകളിലെ പ്രതിയുമായ ഷാജഹാനെ അന്വേഷിച്ചപ്പോഴാണ് ഇയാളുടെ കൂടെ മറ്റു രണ്ടുപേരായ അബൂബക്കറും, വിജേഷും ഉണ്ടെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റു കേസുകളെ കൂടി അറിയുന്നത്.
2015 ല്‍ നടന്ന പനമരം മൂസക്കൊലകേസിലും, വിജേഷ് പാലക്കാട് വാളയാറില്‍ നടന്ന ഉണ്ണികൃഷ്ണന്‍ കൊലക്കേസിലും പ്രതിയാണ്.മൂവരും ചേര്‍ന്നാണ് കഴിഞ്ഞ അഗസ്റ്റ് 16 ന് രാത്രി പനമരത്ത് മുഖംമൂടി ധരിച്ച് വീട്ടില്‍ കയറി തങ്ങള്‍ മാവോയിസ്റ്റ് ആണെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി അണിഞ്ഞിരുന്ന ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന എയര്‍ ഗണ്ണും തട്ടിയെടുക്കുകയും ചെയ്തത്. ഈ സംഭവം പനമരത്ത് മാവോയിസ്റ്റ് ഭീഷണിയുള്ളതായി എന്ന തരത്തില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ, സി ഐ പി കെ മണി, പനമരം എസ് ഐ ഉബൈദുള്ള, തലപ്പുഴ എസ് ഐ അനില്‍, മാനന്തവാടി എസ് ഐ എന്‍ ജെ മാത്യു, എ എസ് ഐ സുഭാഷ് എസ് മണി, സി പി ഒ ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ടോ എന്നറിയാനായി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.






Leave a Reply