April 23, 2024

തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍ കെ.സി. റോസക്കുട്ടിയും

0
കല്‍പറ്റ-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിപ്പിക്കുന്നതിനു  കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളവരുടെ പട്ടികയില്‍ കെ.സി. റോസക്കുട്ടിയും. കോണ്‍ഗ്രസിലെ വമ്പ•ാര്‍ കണ്ണുവച്ച വയനാട് മണ്ഡലത്തിനു പുറമേ ഇടുക്കി മണ്ഡലത്തിലേക്കുള്ള പട്ടികയിലും അവസാനവട്ടത്തില്‍  റോസക്കുട്ടി ഉള്‍പ്പെട്ടതായാണ് വിവരം. ബത്തേരിയില്‍ സ്ഥിരതാമസമാക്കിയ മുള്ളന്‍കൊല്ലി സ്വദേശിനിയാണ് എ.ഐ.സി.സി മെംബറും ബത്തേരി മുന്‍ എം.എല്‍.എയും  സംസ്ഥാന  വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ റോസക്കുട്ടി. 
വയനാട്ടിലെ കല്‍പറ്റ, മാനന്തവാടി, ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് അസംബ്ലി മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. രൂപീകരണത്തിനുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുവിജയിച്ച എം.ഐ. ഷാനവാസിന്റെ അഭാവത്തിലാണ്  മണ്ഡലത്തില്‍ മൂന്നാമത്തെ തെരഞ്ഞെടുപ്പിനു ഒരുക്കം. 
പാര്‍ട്ടിയിലെ ഐ ഗ്രൂപ്പിന്റെ കൈശവമുള്ള മണ്ഡലത്തില്‍  എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ആലപ്പുഴയില്‍നിന്നുള്ള മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, മലപ്പുറത്തുനിന്നുള്ള കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുല്‍ മജീദ് എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തമായിരിക്കെയാണ് റോസക്കുട്ടിയുടെ പേര് ഉയര്‍ന്നത്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ്  ദേശീയ-സംസ്ഥാന നേതൃത്വത്തില്‍  വലിയ സ്വാധീനമുള്ള ചിലരുടെ ഇടപെടലാണെന്നാണ് വിവരം. സംസ്ഥാനത്തെ  കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 
കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ എ വിഭാഗക്കാരിയാണ് ദേശീയ നേതാക്കളായ എ.കെ. ആന്റണി, ഷീല ദിക്ഷിത്, ഉമ്മന്‍ചാണ്ടി എന്നിവരുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന റോസക്കുട്ടി. ഗ്രൂപ്പ്  തടസമാകുന്നില്ലെങ്കില്‍ വയനാട് മണ്ഡലത്തില്‍  മുന്തിയ പരിഗണന റോസക്കുട്ടിക്കു ലഭിക്കുമെന്നു കരുതുന്ന കോണ്‍ഗ്രസ് നേതാക്കള്‍  ജില്ലയിലും പുറത്തുമുണ്ട്. 
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നികിന്റെ സാന്നിധ്യത്തില്‍ കല്‍പറ്റയില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ വയനാട് മണ്ഡലം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനു റോസക്കുട്ടിയുടെ പേര് എ ഗ്രൂപ്പില്‍നിന്നുള്ള  എ.ഐ.സി.സി മെംബര്‍ പി.കെ. ജയലക്ഷ്മി, കെ.പി.സി.സി മെംബര്‍ എന്‍.ഡി. അപ്പച്ചന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് തുടങ്ങിയവര്‍ നിര്‍ദേശച്ചിരുന്നു. മണ്ഡലത്തില്‍ മണ്ഡലം പരിധിയിലുള്ള നേതാവിനു പരിഗണന നല്‍കണമെന്ന ആവശ്യവും നേതൃസംഗമത്തില്‍ ഉയര്‍ന്നു. വടക്കേ വയനാട്ടില്‍നിന്നുള്ള ഐ വിഭാഗക്കാരായ ചില  നേതാക്കള്‍ ഷാനിമോള്‍ ഉസ്മാന്റെ പേരും നിര്‍ദേശിച്ചു. ഇത് അടുത്ത ദിവസം വാര്‍ത്തയായെങ്കിലും പിന്നീട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ പലതിലും റോസക്കുട്ടിയുടെ പേര് ഇടംപിടിച്ചിരുന്നില്ല. ഇങ്ങനെയിരിക്കെയാണ്  റോസക്കുട്ടി പാര്‍ട്ടി നേതൃത്വത്തിന്റെ സജീവ പരിഗണനയിലായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലരെ നേരില്‍ക്കണ്ട അവര്‍ ടിക്കറ്റ് അഭ്യര്‍ഥിക്കുകയുമുണ്ടായി. 
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന കെ.സി. വേണുഗോപാലിന്റെ നിലപാട് ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ വഴി സുഗമമാക്കായിരുന്നു. എന്നാല്‍ ആലപ്പുഴ വേണ്ടാ,  വയനാട് മതിയെന്ന ശാഠ്യത്തിലാണ് ഷാനിമോള്‍.  ഇതിനോടു നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചാണ് റോസക്കുട്ടി ഉള്‍പ്പെടെ  വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം മോഹിക്കുന്ന മറ്റുള്ളവരുടെ ഗതി. ഇടുക്കി സീറ്റിലും പരിഗണനയിലുണ്ടെങ്കിലും വയനാട്ടിലാണ് റോസക്കുട്ടിക്കും താത്പര്യം. വിജയം സുനിശ്ചിതമെന്നു കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. 
സിപിഐ  സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.പി. സുനീറാണ് വയനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മലപ്പുറം ജില്ലയില്‍നിന്നുള്ള സുനീര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വയനാട്ടിലെ വാഴവറ്റയില്‍നിന്നുള്ള കേരള കോണ്‍ഗ്രസ് സംസ്ഥാന ഓര്‍ഗനൈസിംഗ്  സെക്രട്ടറി  ആന്റോ അഗസ്റ്റിന്‍ മത്സരിക്കുമെന്നാണ് സൂചന. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *