ചട്ടലംഘനം പിടികൂടാൻ സി വിജിൽ ആപ്പ്
കൽപ്പറ്റ:ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവും തിരഞ്ഞെടുപ്പ് ചെലവ് ചട്ട ലംഘനവും പൗരന്മാർക്ക് നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സി വിജിൽ മൊബൈൽ ആപ്ലിക്കേഷൻ.മൊബൈൽ ആപ്പിലൂടെ ചട്ടലംഘനം മിനിറ്റുകൾക്കുള്ളിൽ റിട്ടേണിങ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയും വിധത്തിലാണ് ആപ്പ് സജ്ജീകരിച്ചിരിന്നുന്നത്.പ്ലേ സ്‌റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ചട്ടലംഘനത്തിന്റെ ചിത്രമോ വീഡിയോയോ എടുത്ത് നേരിട്ട് അയച്ചാൽ മതി. സമയബന്ധിതമാണ് ഈ ആപ്ലിക്കേഷന്റെ പ്രവർത്തനം. പരാതി നേരിട്ടെത്തുന്നത് ജില്ലാ തലത്തിലെ കൺട്രോൾ റൂമിന്റെ ഡാഷ്‌ബോർഡിലാണ്. കൺട്രോൾ റൂം, പരാതിയുടെ ഉറവിടം ജി.ഐ.എസ് (ജിയോഗ്രഫിക്കൽഇൻഫർമേഷൻ സിസ്റ്റം) സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തി ആൻഡി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന് കൈമാറുകയും ചെയ്യും.ഈ സ്‌ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിച്ച് റിപ്പോർട്ട് ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്ക് നൽകും.പരാതി യാഥാർത്ഥ്യമാണെങ്കിൽ സ്വീകരിച്ച നടപടികളെ കുറിച്ച് 100 മിനുറ്റിനകം പരാതിക്കാരന് മറുപടി ലഭിക്കും. ജില്ലാ കലക്ടറേറ്റിലാണ് സി വിജിലിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുക.
ഫോൺ നമ്പർ നൽകി ഒറ്റത്തവണ പാസ്‌വേഡ് എടുത്താണ് ആപ്പിൽ പ്രവേശിക്കാനാവുക. എന്നാൽ, പേര് നൽകാതെ അജ്ഞാതനായും പരാതി നൽകാം. പക്ഷേ, ഇങ്ങനെ പരാതി നൽകുന്നവരുടെ ഫോൺ നമ്പർ ആപ്പിൽ സൂക്ഷിക്കില്ല. അതിനാൽ പരാതിയെക്കുറിച്ച് മറ്റുള്ളവർക്ക് നൽകുന്ന മറുപടി ഇവർക്ക് ലഭിക്കില്ല. ആപ്പ് ഉപയോഗിക്കാൻ ക്യാമറയുള്ള സ്മാർട്ട് ഫോൺ വേണം. പെരുമാറ്റച്ചട്ട ലംഘനം നടക്കുന്ന സ്ഥലത്തുണ്ടെങ്കിൽ മാത്രമേ പരാതി നൽകാനാവൂ. ഫോണിൽ ജി.പി.എസ് ഓണാക്കിയിരിക്കണം. തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലത്ത് ആപ്ലിക്കേഷൻ പ്രവർത്തിക്കുകയില്ല. അത്ര കൃത്യമായി ജി.ഐ.എസ് ഉപയോഗിച്ചാണ് പ്രവർത്തനം.ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപോർട്ട് ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകൾ ഇതിലുണ്ട്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ മാത്രമേ സ്വീകരിക്കൂ. ആപ്പ് തുറന്ന് ഫോട്ടോയോ വീഡിയയോ ക്ലിക്ക് ചെയ്ത ശേഷം സംഭവം റിപോർട്ട് ചെയ്യാൻ അഞ്ചു മിനിറ്റ് ലഭിക്കും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയയോ പഴയ ഫോട്ടയോ അപ്‌ലോഡ് ചെയ്യാൻ സാധ്യമല്ല. നിലവിൽ രണ്ട് പരാതികളാണ് ജില്ലയിൽ നിന്ന് സി.വിജിൽ വഴി ലഭിച്ചത്.ഇതിന് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ നോഡൽ ഓഫീസർ ബി.പ്രദീപിന്റെ നേതൃത്വത്തിൽ ആറു പേരാണ് കൺട്രോൾ യൂണിറ്റിലുള്ളത്.24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 16 സ്ക്വാഡുകളിലായി 30 അംഗങ്ങൾ ഫീൽഡിലുണ്ട്.





Leave a Reply