ഡോക്ടേഴ്സ് ഡേയിലെ വേറിട്ട കാഴ്ചകളുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
കൽപ്പറ്റ :ഒരു മരത്തിന്റെയോ, മുളങ്കൂട്ടത്തിന്റേയോ തണലിൽ തുറന്ന മെഡിക്കൽ ക്യാമ്പ് നടത്തുക. അത് കാടിന്റെയും, മലയുടെയും ഒത്ത നടുവിൽ ആരും ഒരിക്കലും കടന്നു ചെല്ലാത്ത ആദിവാസി കോളനികളിൽ ആയാലോ?വയനാട്ടിൽ ആദ്യമായി തുടങ്ങിയ ആയുർവേദ, സിദ്ധ, ഹോമിയോ ഡോക്ടർമാരുടെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ട്രൈബൽ മെഡിക്കൽ യൂണിറ്റിനെക്കുറിച്ചാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ സൂചിപ്പിച്ചത്.ഇനി കാടുകൾ താണ്ടി താണ്ടി ക്യു നിന്ന് വയനാട്ടിലെ ഗോത്ര ജനതയ്ക്കു ഡോക്ടറെ കാണേണ്ട ആവശ്യമില്ല. ആരോഗ്യ സംബന്ധമായ ചെക്കപ്പുകളും ഇതോടൊപ്പം ചെയ്തു കൊടുക്കപ്പെടും. ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ബോധവൽക്കരണ ക്ലാസുകൾ, ആയുഷ് പരിശീലന പരിപാടികൾ ഇവയൊക്കെ ഇതോടൊപ്പം തന്നെ ലഭിക്കുകയും ചെയ്യും. പ്രളയ കാലത്ത് ഉരുൾ പൊട്ടിയ മേപ്പാടിയിലെ പുനരധിവാസ മേഖലകളിലും, വെള്ളത്താൽ ചുറ്റപ്പെട്ട വയനാട്ടിലെ മറ്റു മേഖലകളിലും ആയുഷ് മെഡിക്കൽ ക്യാമ്പുകൾ തുടർച്ചയായി 15 ദിവസങ്ങൾ നടത്തിയും,കുരങ്ങു പനി ബോധവൽക്കരണ ക്ലാസുകൾ വയനാട്ടിലെ എല്ലാ ട്രൈബൽ
റസിഡൻസി സ്കൂളുകളിൽ നടത്തിയും, കോവിഡ് കാലങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വരുന്നവർക്ക് സ്രവ പരിശോധനകൾ നടത്തുന്നതിൽ പങ്കാളി കൾ ആയും, ഗോത്ര വിഭാഗങ്ങളിൽ കോവിഡ് സുരക്ഷാ പരിശീലനങ്ങളും, ആയുഷ് പ്രതിരോധ മരുന്നുകൾ നൽകിയും ശ്രദ്ധേയർ ആയവർ ആണ് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിലെ ഡോക്ടർമാർ. കർക്കിടക കഞ്ഞിയും, ഔഷധ കാപ്പിയും, പനി ക്കഷായവും, അപരാജിത ധൂമ ചൂർണ്ണവും വയനാട്ടിലെ ഗോത്രവർഗ്ഗക്കാർക്കു ഇപ്പോൾ സുപരിചിതമാണ്. കോളനികളിൽ ഔഷധ തോട്ട നിർമ്മാണവും, ആയുഷ് പാചക പരിശീലനവും , ആയുഷ് ലഹരി വിമോചന മാർഗ്ഗങ്ങളും, തേൻ ശാസ്ത്രീയമായി ഉൽപ്പാദിപ്പിക്കുന്നതിന് ഖാദി ബോർഡുമായി ചേർന്ന് കാട്ടു നായിക്കർക്കു തേൻ ഗ്രാമ പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നു. തൈലങ്ങളും, കഷായങ്ങളും, അരിഷ്ടങ്ങളും, ലേഹ്യങ്ങളുമായി എത്തുന്ന ആയുഷ് ഡോക്ടർമാരെ കാണുവാൻ ഗോത്ര വർഗ്ഗക്കാർ പ്രത്യേക താൽപ്പര്യം കാണിക്കുന്നുണ്ട്.
ഡോ അരുൺ ബേബി, ഡോ നിബിൻ,
ഡോ ഹുസ്ന ബാനു എന്നിവരാണ് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിനെ നയിക്കുന്നത്.
Leave a Reply