കടുവാ പേടി: ആനയിറങ്ങാതിരിക്കാനുള്ള’കാവൽ ‘ കർഷകർ ഉപേക്ഷിച്ചു
മാനന്തവാടി: വിളവെടുക്കാനായ പാടങ്ങളിൽ ആന ചവിട്ടിമെതിക്കാതിരിക്കാൻ കർഷകർ പാടത്ത് ഏർപ്പെടുത്തിയ രാത്രികാല കാവൽ ഉപേക്ഷിക്കുന്നു. പയ്യമ്പള്ളികുറുക്കന്മൂലയിൽ നിലനിൽക്കുന്ന കടുവ ശല്യത്തെ തുടർന്നാണിത്. രണ്ടാഴ്ചയായി ഈ ഭാഗത്ത് കടുവയിറങ്ങി വളർത്തുമൃഗങ്ങളെ തിന്നുന്നു. അഞ്ച് കൂടുകൾ സ്ഥാപിച്ചിട്ടും കടുവ കുടിങ്ങിയില്ല. ഇതേ തുടർന്ന് കൊയ്ത്തിനു പാകമായ പാടങ്ങളിൽ രാത്രി ആന ഇറങ്ങാതിരിക്കാനുള്ള കാവൽ കടുവയെ പേടിച്ചു ഉപേക്ഷിച്ച അവസ്ഥയിലാണ് പയ്യമ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും കർഷകർ. ജീവനെ ഭയന്നാണ് കാവൽ ഉപേക്ഷിച്ചത്. ഏതു സമയവും കുറുവ ദ്വീപിൽ നിന്നു നദി കടന്നു കാട്ടാനകൾ എത്തി കൃഷി നശിപ്പിക്കാൻ സാധ്യതയുണ്ട്.
മുൻ കാലങ്ങളിൽ കൊയ്ത്ത് അടുക്കുന്നതോടെ വയലുകളിൽ കാവൽ ഇരിക്കാറാണു പതിവ്. ഇക്കുറി കടുവയെ ഭയന്ന് സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കടുവ ഭീഷണി നിലനിൽക്കുന്നതിനിടെ വെള്ളി രാത്രി പയ്യമ്പള്ളിക്കടുത്ത് ചാലിഗദ്ദയിൽ കാട്ടാന നെൽക്കൃഷി നശിപ്പിച്ചു. കാട്ടുപന്നി ശല്യവും പ്രദേശത്ത് രൂക്ഷമാണ്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ വിളഞ്ഞ് കിടക്കുന്ന പാടത്ത് കൊയ്ത്ത് നടത്താനും കഴിയുന്നില്ല.





Leave a Reply