രാഹുൽ ഗാന്ധി കുറുക്കൻമൂല സന്ദർശിച്ചേക്കും.
മാനന്തവാടി: കടുവ ശല്യം രൂക്ഷമായ കുറുക്കൻമൂലയിൽ രാഹുൽ ഗാന്ധി എം.പി. സന്ദർശനം നടത്തിയേക്കും. നിശ്ചയിച്ച പരിപാടിയിൽ കുറുക്കൻമൂല സന്ദർശനം ഇല്ലങ്കിലും ജനവികാരം മാനിച്ച് പ്രദേശം സന്ദർശിച്ച് ജനങ്ങളുമായി സംസാരിക്കണമെന്നാണ് യു.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രശ്നം ഗൗരവമായി എടുക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി.മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തിലും കടുവക്ക് കൂട് വെക്കാൻ വൈകിയതിലും പ്രതിഷേധിച്ചും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ്. മാനന്തവാടി ഗാന്ധി പാർക്കിൽ അനിശ്ചിത കാല റിലേ സത്യാഗ്രഹം നടത്തി വരികയാണ്. പ്രതിഷേധത്തിൻ്റെ കാര്യത്തിൽ വിവിധ പാർട്ടികളും സംഘടനകളും മത്സരിക്കുന്ന സാഹചര്യവുമുണ്ട്.
ഈ ഘട്ടത്തിൽ വയനാട്ടിൽ മറ്റ് പരിപാടികളിൽ മാത്രം പങ്കെടുത്ത് രാഹുൽ കുറുക്കൻമൂല സന്ദർശിക്കാതെ പോയാൽ യു.ഡി.എഫ്. സമരത്തിൽ നേടിയ മേൽക്കൈ ഇല്ലാതാകുമെന്നാണ് നേതാക്കൾ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുള്ളത്.
വയനാട്ടിലെത്തിയ മന്ത്രിമാർ പ്രദേശം സന്ദർശിക്കാതെ മടങ്ങിയതും സ്ഥലം എം.എൽ.എ സ്വന്തം മണ്ഡലത്തിലെ വന്യ മൃഗ ശല്യം ഉള്ള പ്രദേശങ്ങളിൽ ആദ്യ ദിവസങ്ങളിൽ എത്താതിരുന്നതും ആരോപണങ്ങളും രാഷ്ട്രീയ വിഷയവുമായി യു.ഡി.എഫ്. ഉയർത്തിക്കാട്ടിയിരുന്നു.
ഇതെല്ലാം കണക്കിലെടുത്ത് വിഷയത്തിൽ രാഹുൽ ഗാന്ധി എം.പി. സ്ഥലം സന്ദർശിച്ച് കർഷകരുമായി സംസാരിച്ച് വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
Leave a Reply