December 8, 2023

കേരളത്തിലും , രാത്രികാല നിയന്ത്രണങ്ങൾ ഡിസംബർ 30 മുതൽ ജനുവരി 2 വരെ

0
Img 20211227 194748.jpg
      

പ്രത്യേക ലേഖകൻ.
തിരുവനന്തപുരം:നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.  
പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് .
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. 
സംസ്‌ഥാനത്തു 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്‌സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കോവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്.
ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.
കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ആയുർവേദ/ ഹോമിയോ മരുന്നുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നടപടി എടുക്കേണ്ടതാണ്.
എസ് എസ് എൽ.സി, പ്ലസ്ടുപരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാർ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്താൻ തീരുമാനിച്ചു.
സംസ്‌ഥാനത്ത് ആകെ 57 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഡെൽറ്റ വൈറസിനേക്കാൾ മൂന്നു മുതൽ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷിയുണ്ടെന്നതിനാൽ ഒമിക്രോൺ വൈറസ് വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നേരിടാനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. 
കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ ആവശ്യമായി വരുന്ന മരുന്നുകൾ, ബെഡ്ഡുകൾ, സിറിഞ്ചുകൾ ഉൾപ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കുന്നുണ്ട്. മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
ജില്ലകളിലെ കോവിഡ് വ്യാപനത്തെപ്പറ്റിയും നിയന്ത്രണപ്രവർത്തനങ്ങളെ പറ്റിയും ജില്ലാ കളക്ടർമാർ വിശദീകരിച്ചു.
ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക സീക്വൻസിങ്ങ് നടപ്പിലാക്കാൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത പരിഗണിച്ചു ഓക്സിജൻ ഉത്പ്പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്സിജൻ ഉത്പ്പാദനവും, സംഭരണവും വർദ്ധിപ്പിക്കുന്നുവെന്ന് ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *