കരാര്‍ നിയമനത്തിനു പണം ആവശ്യപ്പെട്ട ഫിഷറീസ് ഓഫീസർ സസ്‌പെന്‍ഷനിലായി
കല്‍പറ്റ: സുഭിക്ഷ കേരളം അക്വാകള്‍ച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം തുടര്‍ന്നും ലഭിക്കുന്നതിനു യുവതിയോടു പണം ആവശ്യപ്പെടുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത ഫിഷറീസ് ഓഫീസര്‍ക്കു സസ്‌പെന്‍ഷന്‍. കാരാപ്പുഴയില്‍ ഫിഷറീസ് ഓഫീസറായിരുന്ന സുജിത്കുമാറിനെയാണ് വകുപ്പുമന്ത്രി വി. അബ്ദുറഹ്‌മാന്റെ നിര്‍ദേശപ്രകാരം ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ കണ്ണൂര്‍ ജില്ലയിലാണ് സുജിത്കുമാറിനു ജോലി. സുജിത്കുമാര്‍ യുവതിയോടു പണം ആവശ്യപ്പെടുകയും മോശമായി സംസാരിക്കുകയും ചെയ്തതിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കരാര്‍ നിയമനം തുടര്‍ന്നും ലഭിക്കുന്നതിനു ഫിഷറീസ് ഓഫീസര്‍ കോഴ ആവശ്യപ്പെടുകയും പണം ഇല്ലെങ്കില്‍ പകരം എന്തുതരും എന്നു എന്നു ചോദിക്കുകയും ചെയ്തതിനെതിരേ മാനന്തവാടി സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് സുജിത്കുമാറിനെ കാരാപ്പുഴയില്‍നിന്നു മാറ്റിയത്. ഇതിനിടെ കരാര്‍നിയമനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. മൂന്നാം സ്ഥാനത്തായിരുന്നു യുവതി. പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരും ജോലിക്കു എത്തില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ യുവതിക്കു നിയമനം ഉറപ്പായി. എന്നിരിക്കെ ഫിഷറീസ് വകുപ്പിലെ ജില്ലയിലെ ഉന്നതന്‍ സുജിത്കുമാറിനെതിരായ പരാതി പിന്‍വലിക്കുന്നതിനു സമ്മര്‍ദം ചെലുത്തിയെങ്കിലും യുവതി വഴങ്ങിയില്ല. ഈ സാഹചര്യത്തില്‍ റാങ്ക് പട്ടിക അട്ടിമറിച്ച് യുവതിക്കു നിയമനം നിഷേധിച്ചു. ഇതില്‍ മനംനൊന്ത് യുവതി അമിതമായി മരുന്നുകഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ദിവസങ്ങളോളം ഇവര്‍ ചികിത്സയിലായിരുന്നു. ഇതോടെയാണ് സംഭവം വെളിച്ചത്തായത്. നിയമന വിഷയത്തില്‍ ഒ.ആര്‍.കേളു എം.എല്‍.എയ്ക്കും യുവതി പരാതി നല്‍കിയിരുന്നു.
ഓഗസ്റ്റ് 23നു രാത്രിയാണ് ഫിഷറീസ് ഓഫീസര്‍ യുവതിയെ ഫോണ്‍ ചെയ്ത് പണം ആവശ്യപ്പെടുകയും മോശമായി സംസാരിക്കുകയം ചെയ്തത്. റാങ്ക് പട്ടിക അട്ടിമറിച്ച് യുവതിക്കു നിയമനം നിഷേധിച്ചതില്‍ അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിഷറീസ് മന്ത്രി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Leave a Reply