April 20, 2024

കാന്‍സര്‍ നിര്‍ണ്ണയം കാര്യക്ഷമമാകും; കാന്‍സര്‍ കെയര്‍ സ്യൂട്ട് ജില്ലയില്‍ തുടങ്ങി

0
Img 20221102 181539.jpg
കൽപ്പറ്റ : കാന്‍സര്‍ സാധ്യതയുളളതോ സംശയിക്കുന്നതോ ആയ തെരഞ്ഞെടുക്കപ്പെട്ട ആളുകളില്‍ കാന്‍സര്‍ സ്‌ക്രീനിങ് കാര്യക്ഷമമാക്കുന്നതിനുളള വെബ് പോര്‍ട്ടലായ കാന്‍സര്‍ കെയര്‍ സ്യൂട്ട് ജില്ലയില്‍ തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ്ജ് ഡോ.പി. ദിനീഷ് അറിയിച്ചു. കേരള കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ സംസ്ഥാനതലത്തില്‍ രൂപകല്പന ചെയ്തത്. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ ശൈലി ആപ്പ് മുഖേന ഇതുവരെ സ്‌ക്രീന്‍ ചെയ്ത 275860 ആളുകളില്‍ 18433 ആളുകളെയാണ് കാന്‍സര്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കേണ്ടത്. കുടുംബാരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം , സാമൂഹ്യആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്ലിനിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഴ്ചയില്‍ ഒരു നിശ്ചിത ദിവസം ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്സാമിനേഷന്‍, ഓറല്‍ എക്സാമിനേഷന്‍, പാപ്‌സ്മിയര്‍ പരിശോധന എന്നിവയാണ് നടത്തുകയെന്ന് ഡി.എം.ഒ അറിയിച്ചു.
ശൈലി ആപ്പ് പ്രാരംഭഘട്ടത്തില്‍ തുടങ്ങിയ സുഗന്ധഗിരി, പൊഴുതന, വെള്ളമുണ്ട, ചുള്ളിയോട്, ചീരാല്‍,പൊരുന്നന്നുര്‍, നൂല്‍പ്പുഴ എന്നീ സ്ഥാപനങ്ങളില്‍ സര്‍ജന്റെയും, ഗൈനക്കോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ ക്യാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പ്  കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. 242 പേരെ സ്‌ക്രീനിങ് വിധേയമാക്കി. 88 പാപ്‌സ്മിയര്‍ ജില്ല ഹബ്ബ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയും 25 പേരെ കൂടുതല്‍ പരിശോധനക്കായി റഫര്‍ ചെയ്യുകയും  ചെയ്തിട്ടുണ്ട്. പരിശോധനക്ക് ശേഷം ബയോപ്സി, എഫ്എന്‍എസി, തുടങ്ങിയവ വേണ്ടവരെ താലൂക് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. താലൂക്ക് ആശുപത്രികളില്‍ ഈ ടെസ്റ്റുകള്‍ക്ക് വേണ്ട സാമ്പിളുകള്‍ എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിളുകള്‍ ഹബ് ആന്‍ഡ് സ്പോക്ക് സാമ്പിള്‍ മാനേജ്മെന്റ് സിസ്റ്റം വഴി ജില്ലാ ലാബുകളില്‍ എത്തിച്ചാണ് പരിശോധന നടത്തുക. ലാബ്സിസ് പോര്‍ട്ടല്‍ വഴി പരിശോധനാ ഫലം ലഭ്യമാക്കും. 
കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കാന്‍സര്‍ കെയര്‍ ഗ്രിഡ് രീതിയിലാവും കാന്‍സര്‍ കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുക. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍. ഇ ഹെല്‍ത്ത് ടീമാണ് പോര്‍ട്ടല്‍ വികസിപ്പിച്ചതെന്നും ഡി.എം.ഒ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *