റേഷൻ വ്യാപാരികളെ സംരക്ഷിക്കണം:കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ
കൽപ്പറ്റ:കേരളത്തിലെ റേഷൻ ജീവനക്കാരെ സംരക്ഷിക്കുവാൻ അടിയന്തര നടപടി സർക്കാർ കൈക്കൊള്ളണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടി യുസി )സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.ദൈനംദിന വിറ്റുവരവിലൂടെ ലഭിച്ചുകൊണ്ടിരുന്ന തുക ഭാഗികമായെങ്കിലും ചെലവുകൾക്ക് സഹായകരമായിരുന്നു. എന്നാൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും സൗജന്യമാക്കിയതോടെ ദിനംപ്രതി വിറ്റു വരവ് ലഭിക്കാതെ വരുന്നു. നേരത്തെ ദിവസവും ഉള്ള വിറ്റു വരവ് കൈകാര്യ ചെലവിനായി വിനിയോഗിക്കാൻ കഴിയുന്നതും അത് പിന്നീട് കമ്മീഷൻ തുകയിൽ കുറയ്ക്കുകയുമായിരുന്നു. പുതിയ സാഹചര്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് റേഷൻ ജീവനക്കാർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോണെടുത്ത ആളുകൾ ദിവസവും പണമടച്ചുകൊണ്ടിരുന്ന സാഹചര്യം ഈ മേഖലയിലുണ്ട്.ഇനി മുതൽ അത് പൂർണമായും മുടങ്ങുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ബദൽ സംവിധാനം ഉണ്ടാക്കാതെ റേഷൻ വ്യാപാരികളുടെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയില്ല. കട വാടക, വൈദ്യുതി ചാർജ്, സെയിൽസ് മാൻമാർക്കുളള ശമ്പളം എന്നീ ഇനങ്ങളിൽ വലിയ ചെലവ് വേണ്ടി വരുമ്പോൾ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന കമ്മീഷൻ വളരെ തുച്ഛവുമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് ഒരു ബദൽ സംവിധാനം ഉണ്ടാക്കുകയും റേഷൻ മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനം 30,000 രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ(എഐടിയുസി) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ജെ.ഉദയഭാനു അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി ജി പ്രിയൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.വർക്കിംഗ് പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ, ട്രഷറർ മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ കെ പി വിശ്വനാഥൻ,വി ഡി അജയകുമാർ,എം ആർ സുധീഷ്, കോവളം വിജയകുമാർ, ജയിംസ് കണയന്നൂർ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply