പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ജില്ലാ സ്പെഷ്യൽ കോർട്ട് ജഡ്ജി
മാനന്തവാടി :പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ജില്ലാ സെപ്ഷൽ കോർട്ട് ജഡ്ജി . മലയോര ഹൈവേയുടെ ഭാഗമായി മാനന്തവാടി നഗരത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തത് യാത്രാക്ലേശവും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുവെന്ന് കാണിച്ച്
മാനന്തവാടിയിലെ അഭിഭാഷകൻ അഡ്വ.ടി.മണി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയിൽ നൽകിയ
ഹർജി പരിഗണിക്കവേയാണ് ജില്ലാ സ്പെഷ്യൽ കോടതി ജഡ്ജി പി.ടി. പ്രകാശൻ പോലീസിനെതിരെ
രൂക്ഷ വിമർശനം നടത്തിയത്.
ടൗണിലെ ട്രാഫിക്ക് സംവിധാനം കുത്തഴിഞ്ഞ് കിടക്കുകയാണ്. ട്രാഫിക്കിൽനാഥനില്ലാത്ത അവസ്ഥക്ക് മാറ്റം കുറിക്കണമെന്നും ജഡ്ജി വാക്കാൽ പറഞ്ഞു.
മാനന്തവാടി നഗരസഭാ പരിധിയും മറ്റ് അനുബന്ധ പഞ്ചായത്തും പ്രവർത്തി നടക്കുന്ന പ്രദേശവും ജനങ്ങളും തീരാദുരിതത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. അധികാരികളുടെ അനാസ്ഥ മൂലമാണ് ഈ പ്രവർത്തി കാലാനുസൃതമായി പൂർത്തീകരിക്കാൻ സാധിക്കാത്തതെന്നും കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഇതുമൂലം വലിയ നഷ്ടങ്ങൾ ആണ് ഉണ്ടാകുന്നത് എന്നും ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും കാണിച്ചായിരുന്നു ഹരജി നൽകിയത്. ഗതാഗതം നിയന്ത്രികേണ്ട ട്രാഫിക്ക് പോലീസ് യൂണിഫോമണിഞ്ഞ് മൊബൈലിൽ കുത്തികളിക്കുയാണെന്നും ഇത്തരമൊരു അവസ്ഥ മാറ്റിയെ തീരുമെന്നും ജഡ്ജി പറഞ്ഞു.
Leave a Reply