സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധ സംഗമം
നൂൽപ്പുഴ:
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ദാഹർ മുഹമ്മദിനെ ആശുപത്രിയിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായ രജിതയുടെ ഭർത്താവ് ജിത്തു ആണ് ഡോക്ടറെ 17 മാർച്ച് ന് ഡ്യൂട്ടിക്കിടെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുറ്റകൃത്യത്തിന് ശേഷം പ്രതി ഇപ്പോൾ ഒളിവിലാണ്. പ്രതിഷേധ സംഗമത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഓ എ അംഗങ്ങളും മറ്റ് ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും പങ്കുചേർന്നു.
ആദിവാസി മേഖലയായ നൂൽപ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയതലത്തിൽ തന്നെ ഏറ്റവും മികച്ച ഒരു സ്ഥാപനമാക്കി വളർത്തിയെടുക്കുന്നതിൽ നിർണായ പങ്കാണ് മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ ദാഹർ മുഹമ്മദ് വഹിച്ചിട്ടുള്ളത്. കർമ്മനിരതനും രോഗി പരിചരണത്തിലും പൊതുജനാരോഗ്യ പരിപാലനത്തിലും അങ്ങേയറ്റം തല്പരനുമായ ഡോ.ദാഹർ മുഹമ്മദിന് എതിരെ ഉണ്ടായ ആക്രമണം തീർത്തും അപലപനീയം ആണെന്ന് സ്റ്റാഫ് കൗൺസിൽ വിലയിരുത്തി. ഡോക്ടർ ദാഹർ മുഹമ്മദിന് യോഗത്തിൽ സംസാരിച്ച സ്റ്റാഫ് കൗൺസിൽ പ്രതിനിധികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഡോ.ദാഹർ പോലീസിന് നൽകിയ പരാതിയിൽ സത്വര നടപടികൾ ഉണ്ടായില്ലെങ്കിൽ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം അടച്ചിടുന്നത് അടക്കം കടുത്ത സമരപരിപാടികളിലേക്ക് നീങ്ങാൻ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ നിർബന്ധിതരാകും.
Leave a Reply