മാനന്തവാടിയിൽ ലോഡ്ജ് ജീവനക്കാരൻ ക്രൂരമായ പീഡനത്തിനിരയായ സംഭവത്തിൽ പ്രതികൾ പിടിയിൽ
മാനന്തവാടി: മാനന്തവാടിയിലെ ലോഡ്ജ് ജീവനക്കാരനായ രാജനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. കണ്ണൂര്‍ പിണറായി അണ്ടല്ലൂര്‍ കടവ് കണ്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (23), കണ്ണൂര്‍ കോടിയേരി മൂഴിക്കര ശ്രീരാഗ് വീട്ടില്‍ മില്‍ഹാസ് (22) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജാമ്യമില്ല വകുപ്പുകള്‍ കൂട്ടി ചേര്‍ത്താണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മാനന്തവാടി എരുമത്തെരുവിലെ സന്നിധി ലോഡ്ജിലാണ് ഇരുവരും അക്രമ സ്വഭാവം കാണിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കും മര്‍ദനമേറ്റതായി പരാതി ഉന്നയിച്ച പ്രതികള്‍ ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന രാജന്റെ മൊഴിയുടെയും, സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരേയും വീട്ടിലെത്തി പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മര്‍ദനത്തെ തുടര്‍ന്ന് രാജന്റെ മൂക്കിന്റെ അസ്ഥി പൊട്ടിയിരുന്നു. ഗുരുതരമായ പരിക്കേറ്റ രാജന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവ സമയം സ്ഥലത്തെത്തിയ പോലീസിനോട് മര്‍ദനമേറ്റ പരാതിയുമായി ഇരുവിഭാഗവും സമീപിച്ച പശ്ചാത്തലത്തില്‍ രണ്ട് വിഭാഗത്തോടും ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയും തുടര്‍ നടപടിയുടെ ഭാഗമായി രാജന്റെ പരാതി പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
Leave a Reply