ഋതുക്കളെ താണ്ടി ചരിത്രത്തിന്റെ ശേഷിപ്പായി മുണ്ടേരിക്കുമുണ്ടൊരു ചുമടുതാങ്ങി
താങ്ങാനാവാത്ത ചുമടുമായി നാഴികകളോളം നടന്ന് ക്ഷീണിച്ചുവരുന്നവർക്ക് പരസഹായമില്ലെങ്കിലും, ചുമട് ഇറക്കിവയ്ക്കാം. പിന്നെ സമീപത്തു തന്നെ അല്പനേരം വിശ്രമമാവാം. അതും ദീർഘചതുരാകൃതിയിൽ കരിങ്കൽ പാളികൾ കൊത്തി മിനുക്കിയുണ്ടാക്കിയ ഇരിപ്പിടത്തിൽ കന്നുകാലികളുമായി ചന്തയിലേക്കു പോകുന്നവരോ, മടങ്ങുന്നവരോ ആണെങ്കിൽ അവയെ കെട്ടാനുള്ള കരിങ്കൽതൂണും സമീപത്തുണ്ട്. അടുത്തുള്ള കിണറിൽനിന്നും വെള്ളം കോരിയെടുത്ത് കൽത്തൊട്ടിയിലൊഴിച്ചു കൊടുക്കാം.
യാത്രക്കാർക്ക് ദാഹം തീർക്കാൻ സൗജന്യമായി ലഭ്യമാകുന്ന സംഭാരവുമുണ്ടാകും.
ആറേഴു പതിറ്റാണ്ട് മുമ്പ് കേരളത്തിൽ പലയിടത്തുമുണ്ടായിരുന്ന ഇത്തരം സംവിധാനങ്ങൾ ഇന്ന് നാമാവശേഷമായെങ്കിലും വിദ്യാർഥികൾക്കും ചരിത്രകുതുകികൾക്കും അതു നേരിട്ടു മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒരു സ്ഥലമുണ്ട് കൽപ്പറ്റയിൽ. നഗരസഭാപരിധിയിലുള്ള മുണ്ടേരിയിലാണ് അതിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും സംരക്ഷിച്ചു നിർത്തിയിട്ടുള്ളത്.
ചുമടുതാങ്ങി, അത്താണി എന്നിങ്ങനെയുള്ള പേരുകളിൽ വിളിച്ചിരുന്ന ഇത്തരം സംവിധാനങ്ങൾ പഴമക്കാരുടെ ഓർമകളിൽ ധാരാളമുണ്ട്. ആധുനിക രീതിയിലുള്ള റോഡുകളും ഗതാഗത സൗകര്യങ്ങളും വികാസം പ്രാപിക്കുന്ന ഈ കാലത്ത് ഇതൊരു അവശേഷിപ്പായ് ഇന്നും നിലനിൽക്കുന്നു. ശിലായുഗ കാലം തൊട്ടേ നിലനിൽക്കുന്ന ഈ ചുമടു താങ്ങി വിവര വിനിമയ സാങ്കേതിക വിദ്യയുടെ കുത്തിപ്പിന്റെ കാലഘട്ടത്തിലും കാൽനട യാത്രക്കാർക്ക് വേണ്ടി കാത്തിരിക്കുന്നു.
റിപ്പോർട്ട്: ബിമിൽ തോമസ്





Leave a Reply