പ്രവാസി വ്യവസായിയുടെ സ്റ്റഡ് ഫാമിനെതിരേ പ്രദേശവാസികൾ
കല്‍പ്പറ്റ: പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടിയില്‍ പ്രവാസി വ്യവസായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തമാരംഭിച്ച സ്റ്റഡ് ഫാമിനെതിരേ തദ്ദേശവാസികളില്‍ ഒരു വിഭാഗം. മൂന്നു വശത്തു വനവും ഒരു വശത്തു കബനി നദിയും അതിരിടുന്ന ചേകാടിയില്‍ 405/4 , 409/5 സര്‍വേ നമ്പറുകളില്‍പ്പെട്ടതില്‍ ആറ് എക്കറിലധികം പാടം വിലയ്ക്കുവാങ്ങി സ്വകാര്യ വ്യക്തികള്‍ ആരംഭിച്ച സ്റ്റഡ് ഫാമിന്റെ പ്രവര്‍ത്തനം തടയുന്നതിന് മനുഷ്യാവകാശ ഉപഭോക്തൃ സംരംക്ഷണ സമിതിയുടെ(എച്ച്ആര്‍സിപിസി) നേതൃത്വത്തില്‍ ചേകാടി നിവാസികളില്‍ ഒരു വിഭാഗം സബ് കളക്ടര്‍, പുല്‍പ്പള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്നിവര്‍ക്കു പരാതി നല്‍കി.
ജല മനിലീകരണമടക്കം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതും ജനങ്ങളുടെ സൈ്വരജീവിതത്തെ ബാധിക്കുന്നതുമായ സ്റ്റഡ് ഫാം പഞ്ചായത്തിന്റെയോ മറ്റു വകുപ്പ് അധികാരികളുടെയോ അനുമതിയില്ലാതെയാണ് ആരംഭിച്ചതെന്നു എച്ച്ആര്‍സിപിസി സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോണ്‍, ചേകാടി നിവാസികളായ കെ.എസ്. മല്ലന്‍, ദിനേശന്‍, ഭാനുമതി ചന്ദ്രന്‍, പഞ്ചമി സോമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെട്ടി സമുദായത്തില്‍പ്പെട്ട കുടുംബങ്ങളും പട്ടികവര്‍ഗത്തിലെ പണിയ, കാട്ടുനായ്ക്ക, ഊരാളി കുടുബങ്ങളും താമസിക്കുന്നതാണ് ഗന്ധകശാല നെല്ലുത്പാദത്തിനു പേരുകേട്ട ചേകാടി ഗ്രാമം. ചേകാടി ഊരിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കര്‍ഷക അവാര്‍ഡ് ലഭിച്ചിരുന്നു. അടുത്തകാലത്ത് പുറമേനിന്നുള്ളവര്‍ ചേകാടിയില്‍ വയല്‍ വാങ്ങുകയും നാലഞ്ചുവര്‍ഷം തരിശിട്ടതിനുശേഷം നെല്‍ക്കൃഷി ഒഴികെ ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ നേരത്തേ കൈമറിഞ്ഞ ഭൂമിയുടെ ഭാഗം വാങ്ങിയവരാണ് സ്റ്റഡ് ഫാം ആരംഭിച്ചത്.
200ല്‍പരം ഗോത്രവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്നതിനു സമീപം താഴെശേരി നെല്‍പ്പാടത്താണ് സ്റ്റഡ് ഫാം. 240 കെവി വൈദ്യുത ലൈനിനു കീഴെയാണ് ഫാമിനാണ് നിര്‍മാണം നടത്തിയത്. 15 ഓളം പന്തയക്കുതിരകളെയാണ് ഫാമില്‍ പരിപാലിക്കുന്നത്. ഫാമില്‍ നിന്നുള്ള മാലിന്യം ആദിവാസികള്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ജലസ്രോതസിലാണ് എത്തുന്നത്. 150 ഏക്കറിലധികം വയലില്‍ ജലം എത്തിക്കുന്ന കനാലിനു താഴെയാണ് ഫാം നടത്തിപ്പുകാര്‍ യന്ത്രസഹായത്തോടെ നിരവധി മീറ്റര്‍ നീളത്തില്‍ കിടങ്ങ് നിര്‍മിച്ചത്.
കിടങ്ങ് നിര്‍മിച്ചത് കനാലിനും പട്ടികവര്‍ഗ ഉന്നതിയിലേക്കുള്ള റോഡിനും ഭീഷണിയാണ്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായാണ് സ്റ്റഡ് ഫാമിനായി നിര്‍മാണം നടത്തിയത്. ഇതിനു അധികാരികളുടെ മൗനാനുവാദം ഉണ്ടെന്നു സംശയിക്കണം. ചേകാടിയിലെ നെല്‍പാടങ്ങളുടെയും ഗോത്ര ജനതയുടെയും സുരക്ഷ അധികാരികള്‍ ഉറപ്പുവരുത്തണം. സ്വകാര്യ വ്യക്തികള്‍ കരഭൂമി വിലയ്ക്കുവാങ്ങി സ്റ്റഡ് ഫാം നടത്തുന്നതില്‍ വിയോജിപ്പില്ലെന്നും ചേകാടി നിവാസികള്‍ പറഞ്ഞു.





Leave a Reply