കാട്ടാന ആക്രമണം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് പോളിന്‍റെ ഭാര്യാപിതാവ് തോമസ്
പുല്‍പ്പള്ളി: വനം വകുപ്പ് വാച്ചർ പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സർക്കാർ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പോളിന്‍റെ ഭാര്യാപിതാവ് തോമസ്.
പോള്‍ മരിച്ചിട്ട് ഒരു വർഷം പൂർത്തിയായിട്ടും പോള്‍ മരിച്ച ശേഷം കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കുമെന്നും കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്നും കുടുംബത്തിന്‍റെ ബാധ്യത ഏറ്റെടുക്കുമെന്നും കരാർ വച്ചിരുന്നു. എന്നാല്‍ പ്രാഥമികമായി ലഭിച്ച 10 ലക്ഷം രൂപയല്ലാതെ മറ്റൊരു കാര്യവും പാലിക്കപ്പെട്ടിട്ടില്ല. നിരന്തരമായി ഇതില്‍ ഇടപെട്ടിട്ടും ഒരു കാര്യവുമുണ്ടായില്ല.
വനംമന്ത്രി എ.കെ. ശശീന്ദ്രനെയും പട്ടികവർഗ മന്ത്രി ഒ.ആർ. കേളുവിനെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെ ടുത്തിയെങ്കിലും നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് ഇവർ പറയുന്നത്. വിഷയം നിയമസഭയില്‍ സബ്മിഷൻ ആയി ഉന്നയിക്കാൻ ഐ.സി. ബാലകൃഷ്ണൻ എംഎല്‍എയോട് അഭ്യർഥിച്ചെങ്കിലും അതുമുണ്ടായില്ല. സംഭവം നടന്നിട്ട് ഒരുവർഷമായിട്ടും ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയാണെന്നും തോമസ് പറഞ്ഞു.
ശരിയാക്കി തരാമെന്ന മറുപടി മാത്രമാണ് എല്ലാവരില്‍ നിന്നും ലഭിക്കുന്നത്. സംഭവം നടന്നതിന് പിന്നാലെ രാഷ്ട്രീയ പാർട്ടി നേതാക്കള്‍ ഉള്‍പ്പെടെ വീട് സന്ദർശിച്ചിരുന്നു. എന്നാല്‍, അതിനുശേഷം ആരും കുടുംബത്തിന്‍റെ സ്ഥിതിയും വിവരങ്ങളും തിരക്കാൻ വന്നില്ലെന്നും അത് സങ്കടകരമായ കാര്യമാണെന്നും തോമസ് പറഞ്ഞു.





Leave a Reply