10 വർഷത്തെ സേവനത്തിന് വിരാമം; മാളുവിന് വയനാട് ഡോഗ് സ്ക്വാഡിന്റെ സ്നേഹോഷ്മള യാത്രയയപ്പ്
കൽപ്പറ്റ: മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോൾ വയനാട് ഡോഗ് സ്ക്വാഡിന്റെ ഭാഗമായി സേവനമാരംഭിച്ച കേരള പോലീസിലെ മിടുക്കിയായ ശ്വാനൻ മാളു ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നു. 10 വർഷത്തെ മികച്ച സേവനത്തിന് ശേഷം, നമ്പർ 276 ആയ മാളുവിനെ വയനാട് ഡോഗ് സ്ക്വാഡ് യാത്രയയപ്പ് നൽകി ആദരിച്ചു. ഇനി മാളുവിന്റെ വിശ്രമ ജീവിതം തൃശൂരിലെ “വിശാന്തി”യിലായിരിക്കും. 2015 ഫെബ്രുവരിയിൽ ജനിച്ച ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ക്രൈം സീൻ ട്രാക്കറായ മാളു, 2015 ജൂലൈ മാസത്തിലാണ് വയനാട് ഡോഗ് സ്ക്വാഡിൽ എത്തുന്നത്. തിരുനെല്ലി കൊലപാതകം, റിസോർട്ട് കൊലപാതകം, വെള്ളമുണ്ട കൊലപാതകം തുടങ്ങിയ നിരവധി ശ്രദ്ധേയമായ കേസുകളിൽ തുമ്പുകൾ കണ്ടെത്തുന്നതിൽ മാളു നിർണായക പങ്ക് വഹിച്ചു. ഇതിനോടകം നിരവധി ഗുഡ് സർവീസ് എൻട്രികളും മാളുവിന് ലഭിച്ചിട്ടുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാൾട്ടൺ ജൂഡി ഡിസൂസ, ബി. ബിജു എന്നിവരാണ് മാളുവിന്റെ പരിശീലകർ. ഡോഗ് സ്ക്വാഡ് ഇൻ ചാർജ് ഓഫീസർ എ.എസ്.ഐ കെ. സുധീഷ്, കെ9 സ്ക്വാഡ് അംഗങ്ങളായ പി. അനൂപ്, വി. രാഗേഷ്, കെ.ടി. അരുൺ, എസ്.എ. അഭിലാഷ്, ബൈജുകുമാർ, എസ്. സതീഷ് എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.





Leave a Reply