ദേശീയ പണിമുടക്ക്: കേരളത്തിലെ തൊഴിലാളി വിരുദ്ധ സർക്കാരിനെതിരെയും പ്രതിഷേധം – യു.ഡി.ടി.എഫ്.
തിരുവനന്തപുരം: മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മാത്രമല്ല, കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിൻ്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ കൂടിയുള്ള പ്രതിഷേധമാണെന്ന് യു.ഡി.ടി.എഫ് നേതാക്കൾ അറിയിച്ചു. യു.ഡി.എഫിൻ്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളുടെ ജില്ലാ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
ബി.ജെ.പി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുകയും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന് സമാനമായ നയങ്ങളാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനുമുള്ളതെന്ന് എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അഷറഫ് ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി നാശത്തിലേക്ക് നീങ്ങുകയാണ്. ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയ സ്കീം വർക്കർമാർക്ക് യാതൊരു ആനുകൂല്യവും നൽകുന്നില്ല. കൂടാതെ, സംസ്ഥാനത്തെ എല്ലാ ക്ഷേമനിധി ബോർഡുകളും പ്രതിസന്ധിയിലാണ്. സാമൂഹ്യ പെൻഷനുകൾ പോലും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷ സർക്കാരിൻ്റെ ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധം കൂടിയാണ് ഈ ദേശീയ പണിമുടക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് കെ.കെ.ഇബ്രാഹിംകുട്ടി കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. പി.ജെ.ജോയ്, ഏലിയാസ് കാരിപ്ര, സ്ലീബാ സാമുവൽ (ഐ.എൻ.ടി.യു.സി), കരീംപാടത്തിക്കര (എസ്.ടി.യു), കെ.കെ.ചന്ദ്രൻ, കെ.പി.കൃഷ്ണൻകുട്ടി (എച്ച്.എം.എസ്), കെ.ടി.വിമലൻ (യു.ടി.യു.സി), സാബു മറ്റക്കുഴി (കെ.ടി.യു.സി ജോസഫ്), സുബാഷ് കാഞ്ഞിരത്തിങ്കൽ (ടി.യു.സി.സി) തുടങ്ങിയ യു.ഡി.ടി.എഫ് നേതാക്കളും കൺവെൻഷനിൽ സംസാരിച്ചു.





Leave a Reply