June 21, 2026

വെള്ളമുണ്ടയിലെ ആദ്യ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആദരിച്ചു

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഹൈസ്‌കൂളിലെ ഒന്നാം നമ്പറുകാരന്‍ ഗോപാലയത്തില്‍ വി.കെ.രാമന്‍കുട്ടിനായര്‍ എന്ന മോനു നായരെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഷാള്‍ അണിയിച്ച് സ്നേഹാദരം കൈമാറി.തുടക്ക സമയത്തെ പഠന ഓര്‍മ്മകള്‍ എണ്‍പത് വയസ്സ് പിന്നിട്ട രാമന്‍ കുട്ടി മറക്കാതെ സൂക്ഷിക്കുന്നുണ്ട്.

1958 ജൂലൈ ഒന്നിന് തുടങ്ങിയ വെള്ളമുണ്ട ഹൈസ്‌കൂളിലെ ആദ്യമായി പ്രവേശനം നേടിയ വിദ്യാര്‍ഥിയാണ് മോനു നായര്‍. ജി. എം. എച്ച്. എസ്. എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി. ടി.എ വൈസ് പ്രസിഡന്റ് സലീം കേളോത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ത്ത് ഷംല, ഇ. കെ ജയരാജന്‍ മാസ്റ്റര്‍,ഗോവിന്ദന്‍ പാലിയാണ, നാസര്‍ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

വയനാടിന്റെ ചരിത്രത്തിലെ ഏഴാമത്തെ ഹൈസ്‌കൂളാണ് വെള്ളമുണ്ട. 1956ല്‍ വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ നിന്നും എട്ടാം തരം പാസായി. അതിനുശേഷം രണ്ടു വര്‍ഷത്തോളം കൂട്ടുകാര്‍ക്കൊപ്പം വെറുതെ കളിച്ചും അച്ഛനെകൃഷിയില്‍ അത്യാവശ്യം സഹായിച്ചും നടന്നു. 1957 ല്‍ മദ്രാസ് ഗവണ്‍മെന്റ് നിഷ്‌ക്രിയം ആവുകയും ഇഎംഎസ് നമ്പൂതിരിപ്പാട് നയിച്ച കേരള ഗവണ്‍മെന്റ് നിലവില്‍ വരികയും ചെയ്തു. ആ സമയത്താണ് ഹൈസ്‌കൂള്‍ പാസാവുന്നത്. പട്ടിണി നിറഞ്ഞ ആ കാലത്ത് പറമ്പിലും വയലിലും ഓടിനടന്ന തന്നെ തേടി അധ്യാപകര്‍ വന്നപ്പോള്‍ സന്തോഷത്തോടെ ചേരാന്‍ തീരുമാനിച്ചു. സ്‌കൂള്‍ തുടങ്ങി ആദ്യം പ്രവേശനം നാട്ടുകാര്‍ മോനു നായരെന്നു വിളിക്കുന്ന രാമന്‍ കുട്ടിയായിരുന്നു 1957 കേരളത്തില്‍ സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നില്ക്കന്ന പ്രദേശങ്ങളെ കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍വ്വെ നടന്നിരുന്നു. കോഴിക്കോട് ഡി.ഇ.ഒ യുടെ നേതൃത്വത്തില്‍ പേഴ്സണല്‍ അസിസ്റ്റന്റായ രാമസ്വാമി അയ്യര് സര്‍വേക്കായി വെള്ളമുണ്ടയില്‍ എത്തുന്നു. വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി,സ്‌കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും അടയാളപ്പെടുത്തി. ഈ മാപ്പ് സഹിതം രാമസ്വാമി അയ്യര് അദ്ദഹം തയ്യാറാക്കിയ വിദ്യാഭ്യാസ സര്‍വ്വേ റിപ്പോര്‍ട്ട് ഗവണ്മെന്റനു നല്കിയ ശേഷംഹൈസ്‌കൂളിനു ശുപാര്‍ശ ചെയ്യുകയായിരുന്നു. അങ്ങനെ 1957 ല് വെളളമുണ്ട എ.യു.പി സ്‌കൂള്‍ അപ്ഗ്രേഡു ചെയ്തു. ആവശ്യമായ സ്ഥലവും താത്കാലിക കെട്ടിടവും നല്‍കിയാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് മാനേജരേയും സഹഅധ്യാപകരെയും അറിയിച്ചു. എ കെ മാസ്റ്റര്‍, വി.കെ നാരായണന്‍ മാസ്റ്റര്‍, പിസി കുര്യാക്കോസ്,വി കെ ബാലന്‍ മാസ്റ്റര്‍, കേളു നമ്പ്യാര്‍ മാസ്റ്റര്‍,വി മാധവന്‍ നമ്പ്യാര്‍,എന്നിവരുടെ ശ്രമഫലമായി ഒറ്റനില കെട്ടിടത്തില്‍ വിദ്യാലയം പാസ്സായി. കേവലം 28 കുട്ടികള്‍ മാത്രമാണ് വിദ്യാലയത്തില്‍ അന്നുണ്ടായിരുന്നത് എന്നിട്ടും മാനന്തവാടി സ്‌കൂളിലെ അധ്യാപകനായിരുന്ന പരമേശ്വര അയ്യരെ വെളളമുണ്ടയിലേക്ക് സ്ഥലം മാറ്റം നല്‍കി നിയമിക്കുകയുംചെയ്തു. എട്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ട് ജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപ്പിടിച്ച് സ്‌കൂളിലെത്തിച്ചത് വെളളമുണ്ട എ.യു.പി സ്‌കൂളിലെ അധ്യാപകരും പഞ്ചായത്ത് ഭരണാധികാരികളും നാട്ടുകാരും ചേര്‍ന്ന കമ്മറ്റിയായിരുന്നു വെന്ന് മോനു നായര്‍ ഓര്‍ക്കുന്നു. 1958 ഒക്ടോബറില്‍ എംപ്ലോയ്മെന്റ് വഴി അധ്യാപകരെയും നിയമിച്ചു. എ.യൂ.പി സ്‌കൂളിലെ അധ്യാപകര്‍ അവര്‍ക്ക് പരമാവധി സഹായങ്ങള്‍ നല്‍കി. പിന്നീട് സുകുമാരന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍ ,കുഞ്ഞനന്തന്‍ മാസ്റ്റര്‍ എന്നീ അധ്യാപകര്‍ക്ക് കൂടി സ്ഥിരം നിയമനം നല്‍കി. 196061ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷ എഴുതി. പട്ടിണിക്കാലത്തെ ആ പഠനവും വാശിയോടെ പഠിച്ചു നേടിയ വിജയവും മറക്കാനാവില്ലെന്ന് രാമന്‍കുട്ടി പറഞ്ഞു. വാളാട് നിന്നടക്കം പുലര്‍ച്ചെ എഴുന്നേറ്റ് നടന്നു വന്ന് സ്‌കൂളിലെത്തിയ സഹപാഠികള്‍ അത്ഭുതമായിരുന്നു. ഉച്ചഭക്ഷണമില്ലാത്ത പഠനം, സ്‌കൂര്‍ കുന്നിലുണ്ടായിരുന്ന ഓറഞ്ചു തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ തേടി കുന്നു കയറിയത് എല്ലാം ഒളിമങ്ങാതെ കിടക്കുന്നു. കൂടെ പഠിച്ചവരില്‍ പലരും വിട്ട് പിരിഞ്ഞെങ്കിലും അവര്‍ക്കൊപ്പമുള്ള മധുരമുള്ള ഓര്‍മ്മകള്‍ മായാതെ സൂക്ഷിക്കുകയാണ് മോനു നായര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *