മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്: ഡോക്ടർക്കെതിരെ കേസ്
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ യുവതിയുടെ ശരീരത്തിനുള്ളിൽ തുണി കുടുങ്ങിയ സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്കും നഴ്‌സുമാർക്കുമെതിരെ പോലീസ് കേസെടുത്തു. പാണ്ടിക്കടവ് സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർ മൗനിക, കൂടെയുണ്ടായിരുന്ന നഴ്‌സുമാർ എന്നിവർക്കെതിരെയാണ് മാനന്തവാടി പോലീസ് നടപടിയെടുത്തത്. പ്രസവത്തിന് ശേഷം മുറിവ് തുന്നിക്കെട്ടുന്നതിനിടയിൽ അശ്രദ്ധമായി ശരീരത്തിനുള്ളിൽ തുണി അകപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പ്രസവശേഷം കഠിനമായ വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കൃത്യമായ പരിശോധനയോ ചികിത്സയോ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഒടുവിൽ 75 ദിവസങ്ങൾക്ക് ശേഷമാണ് ശരീരത്തിനുള്ളിൽ നിന്നും തുണി പുറത്തുവന്നത്. ജീവന് അപായം സംഭവിക്കാവുന്ന രീതിയിൽ അശ്രദ്ധമായും അനാസ്ഥയോടെയും ചികിത്സ നൽകിയതിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബി എൻ എസ് ) 125, 125 (എ) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.





Leave a Reply