ഡിജിറ്റല്‍ ഡി -അഡിക്ഷനെതിരെ പോലീസിന്റെ ‘ഡി-ഡാഡ്’: അദ്ധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ: കുട്ടികളിലും, കൗമാരക്കാരിലും മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാനുള്ള കേരളാ പോലീസിന്റെ ‘ഡി-ഡാഡ്'(ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍) പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മേഖലകളില്‍ ശില്‍പശാല സംഘടിപ്പിച്ചു. മൂന്നിടങ്ങളിലുമായി അഞ്ഞൂറോളം പേർ പങ്കെടുത്തു. കല്‍പ്പറ്റ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വരുന്ന സ്‌കൂളുകളിലെ അധ്യാപകര്‍, കൗണ്‍സിലേഴ്‌സ്, അംഗന്‍വാടി ടീച്ചര്‍മാര്‍, ഐ.സി.ഡി.എസ് പ്രതിനിധികള്‍, വോളണ്ടീയേര്‍സ് തുടങ്ങിയവര്‍ക്കായി നടത്തിയ ശില്‍പശാല ഗ്രീന്‍ ഗേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി പി.എല്‍. ഷൈജു ഉദ്ഘാനം ചെയ്തു. ജനമൈത്രി എ.ഡി.എന്‍.ഓ കെ.എം ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സൈബർ സുരക്ഷയെ കുറിച്ച് ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം, ‘ഡിജിറ്റൽ ഡി-അഡിക്ഷൻ: മാനസിക അവബോധവും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങളും’ എന്ന വിഷയത്തിൽ ഡി ഡാഡ് സൈക്കോളജിസ്റ്റ് സി.എന്‍ അനുശ്രീ എന്നിവർ ക്ലാസുകള്‍ നയിച്ചു. എസ്.പി.സി എ.ഡി.എന്‍.ഓ കെ മോഹന്‍ദാസ്, ടി. ബാബു, എസ്.സി.പി.ഒ ടി.കെ. ദീപ, ഡി ഡാഡ് കോര്‍ഡിനേറ്റര്‍ ടി.കെ. അജിത എന്നിവർ സംസാരിച്ചു. 150-ഓളം പേര്‍ പരിപാടിയിൽ പങ്കെടുത്തു.
ഇന്റര്‍നെറ്റ് ഉപയോഗത്തിലും ഓണ്‍ലൈന്‍ ഗെയിമുകളിലും അമിത ആസക്തി പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക തലത്തിലുള്ള വിലയിരുത്തല്‍, മൂല്യ നിര്‍ണയം, ഡി അഡിക്ഷന്‍ സേവനങ്ങള്‍ എന്നിവ നല്‍കുകയാണ് സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. മാതാപിതാക്കള്‍, അധ്യാപകര്‍, വിദ്യാർത്ഥികൾ എന്നിവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൗണ്‍സിലിങ്ങും പദ്ധതി മുഖേന ലഭ്യമാക്കും. ഡിജിറ്റല്‍ അഡിക്ഷന്‍ പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനായി സ്‌കൂളുകള്‍ കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.





Leave a Reply