April 25, 2026

സി.എം.ഡി.ആർ.എഫ് വിഹിതം: ഐ.സി ബാലകൃഷ്ണനെതിരെയുള്ള നുണപ്രചാരണം പൊളിഞ്ഞു; രസീത് പുറത്തുവിട്ട് എം.എൽ.എ

0
IMG_20260304_104728
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി എം ഡി ആർ എഫ്) സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ധനസഹായം നൽകിയില്ലെന്ന ഇടത് സൈബർ ഹാൻഡിലുകളുടെ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. നുണപ്രചാരണം ശക്തമായതോടെ, താൻ തുക അടച്ചതിന്റെ ഔദ്യോഗിക സർക്കാർ രസീത് എം.എൽ.എ തന്നെ നേരിട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

വിവാദത്തിന്റെ തുടക്കം:

ധനകാര്യ വകുപ്പിൽ നിന്നും വിവരാവകാശ പ്രകാരം ലഭിച്ച രേഖകൾ എന്ന പേരിൽ അജയ് ബാലചന്ദ്രൻ എന്ന കണ്ടന്റ് ക്രിയേറ്റർ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് ആധാരമായത്. സി.എം.ഡി.ആർ.എഫിലേക്ക് പണം നൽകിയ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പട്ടികയിൽ ഐ.സി ബാലകൃഷ്ണന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി എം.എൽ.എയ്ക്കെതിരെ സഖാക്കൾ വ്യാപകമായ നുണപ്രചാരണം അഴിച്ചുവിടുകയായിരുന്നു.

 

എം.എൽ.എയുടെ പ്രതികരണം:

“വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ” എന്ന ആപ്തവാക്യത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും, എന്നാൽ പ്രതിപക്ഷ എം.എൽ.എ എന്ന നിലയിൽ തുക നൽകിയില്ലെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് തെളിവ് ഹാജരാക്കേണ്ടി വന്നതെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. ഭീകര ദുരന്തത്തെ നാട് ഒന്നാകെ നേരിടുമ്പോൾ ഇത്തരം മോശമായ പ്രചാരണങ്ങൾ ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സോഷ്യൽ മീഡിയയിൽ പ്രതിഷേധം:

നുണപ്രചാരണം വഴി രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സി.പി.എം ശൈലിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചില പ്രത്യേക വിഭാഗങ്ങൾക്ക് രാജ്യസ്നേഹം തെളിയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് സമാനമായി, പ്രതിപക്ഷത്തുള്ളവർക്ക് നാടിനോടുള്ള സ്നേഹം തെളിയിക്കാൻ രസീത് കാണിക്കേണ്ട ഗതികേടിലേക്ക് സി.പി.എം സൈബർ വിഭാഗം കാര്യങ്ങളെ എത്തിച്ചിരിക്കുകയാണെന്ന് സജീവൻ അന്തിക്കാട് ഉൾപ്പെടെയുള്ളവർ വിമർശിച്ചു.

 

പട്ടികയിലെ മറ്റ് വിവരങ്ങൾ:

വിവരാവകാശ രേഖ പ്രകാരം എം.എൽ.എമാരിൽ ഏറ്റവും കൂടുതൽ തുക (3 ലക്ഷം രൂപ) നൽകിയത് കെ.ടി ജലീലാണ്. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ടി. സിദ്ദിഖ്, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബാങ്ക് ട്രാൻസാക്ഷൻ സമയത്തെ സാങ്കേതിക പ്രശ്നങ്ങളോ ബാങ്കിൽ നേരിട്ട് പണമടച്ചതോ കാരണമാകാം ഐ.സി ബാലകൃഷ്ണന്റെ പേര് വിവരാവകാശ രേഖയിൽ വരാതിരുന്നതെന്നാണ് സൂചന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *