കേരള – കർണ്ണാടക എക്‌സൈസ് പോലീസ് ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു
മാനന്തവാടി: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരിക്കടത്തും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി കേരള – കർണ്ണാടക അതിർത്തി ജില്ലകളിലെ എക്സൈസ്, പോലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ബാവലി ഫോറസ്റ്റ് ചെക്പോസ്റ്റ് കോൺഫറൻസ് ഹാളിൽ നടന്നു. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സതീഷ്‌കുമാർ പി.കെ അധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട് വിമുക്തി മാനേജർ സജിത് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. നഞ്ചൻഗോഡ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് എം.എൻ നടരാജു മുഖ്യാതിഥിയായിരുന്നു. മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എം, ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അശോക് കുമാർ, എച്ച് ഡി കോട്ട ഇൻസ്പെക്ടർ ശിവരാജ എസ്, ബാവലി ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ വിജയകുമാര എം.ബി, തിരുനെല്ലി പോലീസ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർക്കൊപ്പം ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് കാലയളവിൽ അബ്കാരി, എൻ.ഡി.പി.എസ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ കടത്ത് തടയുന്നതിനായി വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തുന്നതിനും കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും യോഗത്തിൽ തീരുമാനിച്ചു. മീറ്റിങ്ങിന് ശേഷം ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുകയും ബാവലി മുതൽ ഗുണ്ടറ വരെ സംയുക്ത പട്രോളിംഗ് ഏർപ്പെടുത്തുകയും ചെയ്തു. ലഹരിവസ്തുക്കൾ കബനി പുഴ മാർഗ്ഗം കേരളത്തിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കി വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമായി തുടരാനും യോഗം തീരുമാനിച്ചു.





Leave a Reply