പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: ദാനിയേൽ-സാറാകുട്ടി ദമ്പതികളുടെ പരാതിയിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി; കാലാവധി നീട്ടി
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽനിന്ന് സ്വന്തം പേരിൽ 36 ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന ദാനിയേൽ പറമ്പേക്കാട്ടിലിന്റെയും ഭാര്യ സാറാകുട്ടിയുടെയും പരാതിയിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഉത്തരവായി. ബത്തേരി അസി. രജിസ്ട്രാർ (ജനറൽ) പി.എസ്. സുനിതയ്ക്കാണ് പുതിയ ചുമതല. ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അന്വേഷണ കാലാവധി 2026 ജൂലൈ 31 വരെ ദീർഘിപ്പിച്ചിട്ടുമുണ്ട്.
ആദ്യം അന്വേഷണത്തിന് നിയോഗിച്ച ഉദ്യോഗസ്ഥന് നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നതിനാൽ അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ഇദ്ദേഹം സ്ഥലംമാറിപ്പോയ സാഹചര്യത്തിലാണ് പുതിയ ഉദ്യോഗസ്ഥയെ നിയമിച്ചത്. ദാനിയേലിന്റെ പരാതിയിൽ സഹകരണ നിയമം 66 (1) പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാങ്കിന് നഷ്ടം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഈ നഷ്ടത്തിന്റെ ഉത്തരവാദികൾ ആരെല്ലാമാണെന്നും അവരുടെ ബാധ്യത എത്രയാണെന്നും കണ്ടെത്തുന്നതിനാണ് സഹകരണ നിയമം 68 (1) പ്രകാരം പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നീതി ലഭിക്കുന്നതിനായി ദാനിയേൽ-സാറാകുട്ടി ദമ്പതികൾ നാളിതുവരെ നിരവധി സത്യാഗ്രഹ സമരങ്ങൾ നടത്തിവരികയായിരുന്നു.





Leave a Reply