വേഗത പോരെന്ന് ആരോപിച്ച് വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ യുവാവിന്റെ ആക്രമണം; ഡ്രൈവർക്ക് പരിക്കേറ്റു, പ്രതി റിമാൻഡിൽ
വൈത്തിരി: വേഗത പോരെന്നാരോപിച്ച് വയനാട് ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ യുവാവിന്റെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ തൃശൂരിൽനിന്ന് മൈസൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് നേരെയാണ് അക്രമ സംഭവമുണ്ടായത്. സംഭവത്തിൽ വയനാട് പുൽപള്ളി പഠിച്ചിറ പുളിക്കൽ കുന്നേൽ ഷൈജലിനെ (36) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ ബസ് ഡ്രൈവറായ തൃശൂർ സ്വദേശി ടോയിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്യാങ്കളിക്കിടെ പ്രതിയായ ഷൈജലിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ ബസിന്റെ ഹെഡ് ലൈറ്റും ഡ്രൈവറുടെ ഭാഗത്തുള്ള വാതിലിന്റെ ചില്ലും തകർന്നു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലെയും മറ്റു വാഹനങ്ങളിലെയും യാത്രക്കാർ ചേർന്നാണ് യുവാവിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ തുടർന്ന് മറ്റു ബസുകളിൽ കയറ്റിവിട്ടു. ലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്ന പ്രതിയെ കോഴിക്കോട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.





Leave a Reply