പുനരധിവാസത്തിലെ അലംഭാവം: ഉരുൾപൊട്ടൽ ബാധിതർ പ്രക്ഷോഭത്തിന്
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ചു ദുരന്തബാധിതർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം കർമസമിതി ഇന്നലെ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഉടൻ നടപടികളുണ്ടാകാത്ത പക്ഷം സമരം വ്യാപിപ്പിക്കാനൊരുങ്ങുകയാണു ദുരന്തബാധിതർ. പുനരധിവാസം മനഃപൂർവം വൈകിപ്പിക്കുന്നുവെന്നു മാത്രമല്ല പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളും ഉൗർജിതമായി നടക്കുന്നുണ്ടെന്നു ദുരന്തബാധിതർ ആരോപിക്കുന്നു.
മുണ്ടക്കൈ ഭാഗത്ത് പുഴയുടെ 50 മീറ്ററും ചൂരൽമല ഭാഗത്ത് 30 മീറ്ററും മാറിയുള്ള പ്രദേശങ്ങൾ വാസയോഗ്യമാണെന്ന വിദഗ്ധ സമിതിയുടെ പുതിയ കണ്ടെത്തൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനു തെളിവാണെന്നാണ് ആരോപണം. 1,043 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്.





Leave a Reply