ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത: തുരങ്കം നിര്‍മാണത്തിന് നാളെ തുടക്കം
മേപ്പാടി: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിലെ സുപ്രധാന ഘട്ടമായ പാറ തുരക്കൽ നാളെ ആരംഭിക്കുന്നു. രാവിലെ 11 മണിക്ക് ആനക്കാംപൊയിൽ മറിപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യുന്നതോടെ പദ്ധതിയുടെ പ്രധാന പ്രവൃത്തികൾക്ക് തുടക്കമാകും. മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് ആദ്യം തുരക്കൽ തുടങ്ങുകയെന്നും പിന്നീട് തുരങ്കമവസാനിക്കുന്ന മേപ്പാടി മിനാക്ഷിക്കുന്നിലും പ്രവൃത്തി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. കിഫ്ബി വഴി 2143 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഈ പാതയുടെ മേൽനോട്ട ചുമതല കേരള പൊതുമരാമത്ത് വകുപ്പിനും നിർവ്വഹണ ചുമതല കൊങ്കൺ റെയിൽ കോർപറേഷനുമാണ്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭിച്ചതോടെയാണ് ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിൽ ‘കട്ട് ആൻഡ് കവർ’ രീതിയിലുള്ള തുരങ്കനിർമ്മാണത്തിലേക്ക് കടക്കുന്നത്. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് പാറ തുരക്കുക. ഇതിനായുള്ള താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, തൊഴിലാളികളുടെ ക്യാമ്പ് തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളെല്ലാം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ചടങ്ങ് നിയന്ത്രിതമായാണ് നടക്കുന്നത്. പാസ് മുഖേന തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പരിപാടിയിലേക്ക് പ്രവേശനം. എന്നാൽ പൊതുജനങ്ങൾക്ക് പാറപൊട്ടിക്കലും അനുബന്ധ ചടങ്ങുകളും കാണുന്നതിനായി ആനക്കാംപൊയിൽ യുപി സ്കൂളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.





Leave a Reply