പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് എം ഡി ആർ ആയി പ്രഖ്യാപിച്ച് ബി എം ബി സി നിലവാരത്തിൽ നവീകരിക്കണം: എസ്ഡിപിഐ
മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയെയും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് മേജർ ഡിസ്ട്രിക്ട് റോഡ് (എം ഡി ആർ) ആയി പ്രഖ്യാപിച്ച് ബിഎംബിസി നിലവാരത്തിൽ നവീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി .
ഏകദേശം 5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പ്രളയകാലത്ത് മാനന്തവാടി–തലപ്പുഴ പ്രധാന റോഡ് ഗതാഗതയോഗ്യമല്ലാതായപ്പോൾ ബൈപാസ് ആയി പ്രവർത്തിച്ച ഇടനാഴിയാണ്.
1000-ത്തിലധികം ജനങ്ങൾ ദിനവും സഞ്ചരിക്കുന്ന ഈ റോഡ് തേയില എസ്റ്റേറ്റ് മേഖലയിലൂടെ കടന്നുപോകുന്നതിനാൽ ടൂറിസം വികസന സാധ്യതയുള്ള വഴിയും തലപ്പുഴ ഭാഗത്തു നിന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് എത്താനുള്ള എളുപ്പവഴിയുമാണ്.
ഈ റോഡിന്റെ പഞ്ചാരകൊല്ലി ഭാഗം നാമ്പാർഡ് പദ്ധതിയിലും തലപ്പുഴ ഭാഗം മലയോര ഹൈവേ പദ്ധതിയിലും ഉൾപ്പെടുത്തി നവീകരിച്ചിട്ടുണ്ടെങ്കിലും, ഇടയിലെ ഈ 5 കിലോമീറ്റർ ശേഷിപ്പുഭാഗം പഴയതും ദുർബലവുമായ നിലയിൽ തുടരുകയാണ്. ഒരു കോടി രൂപ ഉപയോഗിച്ച് വട്ടർകുന്ന് -പണിച്ചപ്പാലം റോഡിന്റെ ഭാഗിക നവീകരണം നടക്കുന്നുണ്ടെങ്കിലും സമഗ്ര ഗതാഗത സൗകര്യം ലഭ്യമാകില്ല.
അതിനാൽ, പ്രസ്തുത റോഡ് അടിയന്തരമായി പി ഡബ്ല്യൂ ഡി ഏറ്റെടുത്ത് എം ഡി ആർ പദവി നൽകുകയും, വീതി വർധന, ഡ്രെയിനേജ് സംവിധാനം, പൂർണ്ണ റീടാറിംഗ് എന്നിവ ഉൾപ്പെടുത്തി ബിഎംബിസി നിലവാരത്തിൽ സമഗ്ര നവീകരണം നടത്തണം.
ഇതുസംബന്ധിച്ച് മാനന്തവാടി മുൻസിപ്പാലിറ്റിയും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തും സംയുക്ത പ്രമേയം പാസാക്കി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് അബ്ദു സലാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നൗഷാദ് കെ, ജോയിന്റ് സെക്രട്ടറി സൈനുദ്ധീൻ, വിവിധ ബ്രാഞ്ച് ഭാരവാഹികളായ അസീസ്, അഷ്റഫ്, ഫിറോസ്, സൈദ്, ഹംസ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply