അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയിലൂടെ സംയുക്ത കര്‍മ്മ പദ്ധതി പരിഗണനയില്‍ – മന്ത്രി എ.കെ ശശീന്ദ്രന്‍
കൽപ്പറ്റ : വയനാട് ജില്ലയില്‍ ജനജീവിതം ദുസ്സഹമാക്കി വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വന്യജീവികളുടെ പെരുപ്പം പരിശോധിക്കുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാക്കുന്നതിനും അതിര്‍ത്തി സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് പരിഗണനയിലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും സ്ഥിതിഗിതകള്‍ വിലയിരുത്തുന്നതിനുമായി കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നതാണ് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളുമെന്നതിനാല്‍ മൃഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക പതിവാണ്. 12,000 ച. കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതങ്ങളിലെ കടുവ, ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പും ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനുള്ള മാര്‍ഗങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തോടു കൂടിയേ സാധ്യമാകുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളുന്നത് പരിഗണനയിലാണെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
വന്യജീവികള്‍ക്ക് കാട്ടിനകത്ത് സുഭിക്ഷമായ ഭക്ഷണം ലഭിക്കുന്നതിന് ഭീഷണിയായ മഞ്ഞക്കൊന്ന പിഴുതെറിയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവ ശാസ്ത്രീയമായി പിഴുതു മാറ്റുന്ന പ്രക്രിയ നാലഞ്ചു വര്‍ഷം എടുക്കുന്നതാണ്. രണ്ടാഴ്ചയ്ക്കകം ഇതിനുളള നടപടികള്‍ തുടങ്ങും. സംസ്ഥാന തലത്തില്‍ 46 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ തേക്ക്, യൂക്കാലി തുടങ്ങിയ ഏകവിള തോട്ടങ്ങള്‍ക്കു പകരം സ്വാഭാവിക വനങ്ങള്‍ വെച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.
ആര്‍.ആര്‍.ടി സംവിധാനം ശക്തിപ്പെടുത്തും
വര്‍ദ്ധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി വനം വകുപ്പിന്റെ ആര്‍.ആര്‍.ടി സംവിധാനം ശക്തിപ്പെടുത്തും. ദ്രുത കര്‍മ്മ സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നന്നതിനുളള ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. അനുമതി ലഭ്യമായാല്‍ വയനാടിന് മുന്തിയ പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ആര്‍.ആര്‍.ടി സംഘത്തില്‍ കൂടുതല്‍ സ്ഥിരം ജീവനക്കാരെ നിയമിക്കും. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആയുധങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കും. വയനാടില്‍ വകുപ്പിന് കീഴില്‍ 175 പേര്‍ക്ക് കൂടി പുതുതായി നിയമനം നല്‍കിയതായി മന്ത്രി പറഞ്ഞു.
.
Leave a Reply