കാട്ടനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു
കൽപറ്റ: ജില്ലയിൽ കാട്ടനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജു ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി വീടിന് സമീപത്തു വെച്ചാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് രാജു മരണപ്പെട്ടത്. നാട്ടിലിറങ്ങുന്ന വണ്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കെറ്റവരുടെയും മരണ പെട്ടവരുടെയും എണ്ണം വർധിക്കുകയാണ്. ഇതിനെതിരെ കാര്യമായ നടപടികൾ ഒന്നും തന്നെ ഭരണകൂടത്തിന്റെയോ വനം വകുപ്പിന്റെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. രാജുവിൻ്റെ ജ്യേഷ്ഠൻ്റെ മകൻ ബിജു മൂന്നു വർഷം മുമ്പ് കാട്ടാന ആക്രമണത്തിൽ നട്ടെല്ലിന് പരിക്കെറ്റ് കിടപ്പിലാണ്. രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും അതിനോടൊപ്പം സ്ഥിരമായ ജോലിയും നൽകണം എന്നാവശ്യപ്പെട്ട് ദേശീയ പാത ഉപരോധിച്ച് പ്രധിഷേധിക്കുകയാണ് നാട്ടുക്കാർ.
കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ മാത്രം സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ നഷ്ടമായത് 124 ജീവനുകളാണ്. പ്രതിരോധത്തിന് സർക്കാറുകൾ കോടികൾ ചെലവഴിക്കുമ്പോവും 523 മനുഷ്യരാണ് ഇക്കാലയളവിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അയ്യായിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. 43 വർഷത്തിനിടെ വയനാട്ടിൽ മാത്രം 150 ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിൽ 44 ഉം കാട്ടാനയുടെ ആക്രമണത്തിലാണ്. ഈ വർഷം മാത്രം ജില്ലയിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. വയനാട് വന്യജീവി മേഖലയില്‍ നടത്തിയ കണക്കെടുപ്പിലൂടെ വന്യജീവികളുടെ എണ്ണം വർധിച്ചത് മൂലം വന്യമൃഗ ആക്രമണം ഉണ്ടാകുന്നതായാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയിൽ പറഞ്ഞത്.
രണ്ടുവര്‍ഷം മുമ്പ് വനം വകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന സർക്കാർ 620 കോടി രൂപ ചിലവ് വരുന്ന പദ്ധതി കേന്ദ്ര സർക്കാറിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും നിരസിച്ചു. 2022 മുതല്‍ 2023 വരെ കാലയളവിൽ 1472 കിലോ മീറ്റര്‍ ദൂരം കേരളത്തില്‍ പ്രതിരോധ ബാരിക്കേഡുകൾ സ്ഥാപിച്ചതായാണ് മന്ത്രി വിശദീകരിച്ചത്. ഇതിനുപുറമേ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 68 കോടിയുടെ 801.24 കിലോമീറ്ററോളം ഹാഗിങ് ഫെൻസിങ്ങും സ്ഥാപിക്കുമെന്നും പറയുന്നുണ്ടെങ്കിലും പദ്ധതികളൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് അടിക്കടിയുണ്ടാകുന്ന വന്യ മൃഗ ആക്രമണങ്ങൾ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ഹെക്ടർ കാർഷിക വിളകൾ അഞ്ചുവർഷത്തിനിടെ നശിപ്പിച്ചതിന് പുറമെ നൂറ് കണക്കിന് വളർത്തുമൃഗങ്ങളെയും കാർഷകർക്ക് നഷ്ടമായി. 33,000 ത്തോളം കർഷകരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയത്. കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന് ഭരണകൂടം ഇതുവരേയും ചെവി കൊടുത്തിട്ടില്ല.





Leave a Reply