ദുരിതാശ്വാസ ക്യാമ്പിലെ സാധങ്ങൾ കടത്താൻ ശ്രമിച്ചെന്ന പേരിൽ വ്യാജ വീഡിയോ; പരാതിയുമായി പഞ്ചായത്ത് ഭരണ സമിതി
കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാമ്പില്‍നിന്നു സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചെന്നമട്ടില് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെതിരേ ജനപ്രതിനിധികള്‍ പോലീസില്‍ പരാതി നല്കി. മുട്ടില്‍ പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങളായ നസീമ മാങ്ങാടന്‍, ബിന്ദു മോഹനന് എന്നിവരാണ് പരാതി നല്‍കിയത്.
മാണ്ടാട് ജിഎല്‍പി സ്കൂളില്‍ ഓഗസ്റ്റ് അഞ്ചിന് വൈകുന്നരം പ്രവര്‍ത്തനം അവസാനിപ്പിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ബാക്കിവന്ന ഏകദേശം എട്ട് കിലോഗ്രാം അരി ഉള്‍പ്പെടെ സാധനങ്ങള്‍ സ്കൂട്ടറില്‍ കയറ്റുന്നതിന്റെ വീഡിയോ സിപിഎം പ്രവര്‍ത്തകര്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെതിരേയാണ് പരാതി. രാഷ്ട്രീയപ്രേരിതമായും വ്യക്തിഹത്യ ചെയ്യുന്നതിനുമാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നു മെംബര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
78 കുടുംബങ്ങളാണ് ഓഗസ്റ്റ് 30ന് ആംരഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടായിരുന്നത്. ക്യാമ്പ് നിര്‍ത്തിയപ്പോള്‍ ബാക്കിവന്ന പച്ചക്കറി ഉള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ കുടുംബങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്കി. രാത്രി വൈകിയാണ് ക്യാമ്പ് പ്രവര്‍ത്തിച്ച മുറികള്‍ വൃത്തിയാക്കിയത്. അരിയും മസാലപ്പൊടിയും ഉള്‍പ്പെടെ കുറച്ചുസാധനങ്ങള്‍ മിച്ചമുള്ളത് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറിയിച്ചപ്പോള്‍ തത്കാലം സൂക്ഷിക്കാനും രാവിലെ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കാനും നിര്‍ദേശം ലഭിച്ചു. ഇതനുസരിച്ച് സ്കൂള്‍ പൂട്ടി സാധനങ്ങളുമായി സ്കൂട്ടറില്‍ കയറുമ്പോഴാണ് കത്തുനിന്ന സിപിഎം പ്രവര്‍ത്തകര്‍ വീഡിയോ ചിത്രീകരിച്ചത്. വീഡിയോ പ്രചരിപ്പിച്ചത് സമൂഹമധ്യത്തില്‍ അവമതിപ്പിനു കാരണമായതായി നസീമയും ബിന്ദുവും പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് ചിറയ്ക്കല്‍, എല്‍ജിഎംഎല്‍ ജില്ലാ സെക്രട്ടറി ജാസര്‍ പാലക്കല്‍ എന്നിവരും പങ്കെടുത്തു. രാഷ്ട്രീയ നേട്ടത്തിന് വനിതാ ജനപ്രതിനിധികളെ അപാനിച്ചവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.





Leave a Reply