വയനാടിന് അഭിമാനമായി സിവിൽ സർവ്വീസിൽ ദേവകി നിരഞ്ജന
കൽപ്പറ്റ: മൂന്ന് വർഷത്തിനികം വയനാട്ടിൽ നിന്ന് ഒരാൾക്ക് സിവിൽ സർവ്വീസ് ലഭിച്ചു. ലോകത്തിലെ ഏറ്റവും കഠിനമായ മത്സര പരീക്ഷയായ ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ 605 -ാം റാങ്കുകാരിയായി പനമരം സ്വദേശിനി അഡ്വ.ദേവകി നിരഞ്ജന വയനാടിന് അഭിമാനമായി. പത്ത് ലക്ഷം പേരിൽ നിന്ന് ആയിരം പേർ മാത്രം ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന സിവിൽ സർവ്വീസ് പരീക്ഷയിൽ നാലാം ശ്രമത്തിലാണ് മൈസൂർ സർവ്വകലാശാലയിൽ നിന്നുള്ള നിയമബിരുദധാരിണിയായ ദേവകി അപൂർവ്വ നേട്ടം കൈവരിച്ചത്. മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ച പനമരം സ്വദേശി എൻ. സുരാജിന്റെയും പനമരത്തെ ബയോ ഹോം ഹോമിയോ ക്ലിനിക് നടത്തുന്ന ഡോ: സുലോചനനയുടെയും ഏക മകളാണ് ദേവകി നിരഞ്ഞ്ജന.
മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂളിൽ പത്താം ക്ലാസ്സ് വരെയും തൃശൂർ ചിന്മയ മിഷൻ സ്കൂളിൽ പ്ലസ്ടു വരെയും പഠിക്കുമ്പോൾ ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ദേവകി നിരഞ്ജന . മൈസൂരിൽ ജെ.എസ്.എസ്. കോളേജിലെ നിയമ പഠനത്തിന് ശേഷം ആറാം റാങ്കോടെയാണ് ബിരുദം നേടിയത്. ചെറുപ്പകാലത്തൊന്നും സിവിൽ സർവ്വീസ് മോഹമുണ്ടായിരുന്നില്ല. സുഹൃത്തുക്കളിൽ പലരും സിവിൽ സർവ്വീസ് കോച്ചിംഗിന് പോകുന്നതാണ് ദേവകിക്കും പ്രചോദനമായതെന്ന് പിതാവ് സുരാജ് പറഞ്ഞു. 2015-ൽ പ്രിലിമിനറി എഴുതിയെങ്കിലും വിജയിച്ചില്ല.
നാട്ടിലെത്തി വീട്ടിലിരുന്ന് പഠിച്ച് 2016-ൽ പ്രിലിമിനറി പരീക്ഷ പാസ്സായി. എങ്കിലും മെയിൻ പരീക്ഷയിൽ വിജയിച്ചില്ല.പിന്നീട് കേരള സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ സിവിൽ സർവ്വീസ് അക്കാദമിയിൽ ചേർന്നു. നിയമം തന്നെ ഐഛിക വിഷയമായെടുത്താണ് സിവിൽ സർവ്വീസിന് അപേക്ഷിച്ചത്. 2017 ജൂണിൽ പ്രിലിമിനറി പരീക്ഷയും ഒക്ടോബറിൽ മെയിൻ പരീക്ഷയും പാസ്സായ ശേഷം മാർച്ചിലായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ച.കഴിഞ്ഞ ദിവസം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ വിജയമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ദേവകിയെ അഭിനന്ദനമറിയിച്ചു.
605 -ാം റാങ്കായതിനാൽ ഐ.എ. എസ് ലഭിക്കില്ല. ഐ.പി.എസിന് സാധ്യതയുണ്ടായിരുന്നെങ്കിലും ഓപ്ഷൻ ഇഷ്ടപ്പെടാത്തതിനാൽ ഐ.എഫ്. എസോ. ഐ.ആർ. എ സോ ആയിരിക്കും ലഭിക്കുക. മൂന്ന് മാസത്തിനകം ഇതിന്റെ അലോട്ട് മെന്റ് ലഭിക്കും. ഐ.ആർ. എസ്. ആണ് ലഭിക്കുന്നതെങ്കിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ ആയിട്ടായിരിക്കും ആദ്യ നിയമനം.
എന്തായാലും തനിക്കിത് അഭിമാന നിമിഷമാണന്നും ഇത്തവണ കിട്ടിയില്ലായിരുന്നങ്കിൽ സിവിൽ സർവ്വീസ് ലഭിക്കുന്നതു വരെ ശ്രമിക്കുമായിരുന്നുവെന്നും അഡ്വ. ദേവകി നിരഞ്ജന പറഞ്ഞു.






Leave a Reply