May 30, 2026

ദൈവത്തിന്റെ അവകാശം മനുഷ്യൻ കവർന്നെടുക്കാൻ ശ്രമിക്കുന്നുവെന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം

0
IMG-20180501-WA0007
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ദൈവത്തിന്റെ അവകാശം മനുഷ്യൻ കവർന്നെടുക്കാൻ ശ്രമിക്കുകയാണന്നും അത്തരം ശ്രമങ്ങൾ ഉണ്ടാകുമ്പോഴാണ് സമൂഹത്തിൽ തിന്മയും അസമാധാനവും അശാന്തിയും ഉണ്ടാകുന്നതെന്ന്    മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. ദ്വാരക പാസ്റ്ററൽ സെന്ററിൽ രൂപതാ ദിനത്തോടനുബന്ധിച്ച് നടന്ന സമൂഹബലിയിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്. തെറ്റും ശരിയും തീരുമാനിക്കാനുള്ള അവകാശം  ദൈവത്തിനാണ്. പ്രകൃതിയുടെ തെറ്റും ശരിയും വ്യവസ്ഥയും താളവും ദൈവം നിശ്ചയിച്ചതാണ്. ഈ നിശ്ചയത്തിനെതിരെ പ്രകൃതി ചൂഷണവും കോൺക്രീറ്റ് കാടുകളും  പ്ലാസ്റ്റിക് മാലിന്യങ്ങളും രാസ – കീടനാശികളുടെ പ്രയോഗവും തുടങ്ങിയവയെല്ലാം ദൈവത്തിന്റെ അവകാശം കവർന്നെടുത്തതിന് ഉദാഹരണങ്ങളാണന്നും ബിഷപ് പറഞ്ഞു. ഭൂമി പഴയതുപോലെ ഫലം തരുന്നതാകണമെങ്കിൽ ഈ തിരിച്ചറിവിലൂടെ മനുഷ്യൻ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. 

 ദൈവം നിശ്ചയിച്ച പാതയിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ്  മനുഷ്യൻ തെറ്റിൽ വീഴുന്നത്. ലോകത്തിന്റെ കളങ്കമേൽക്കാതെ ജീവിക്കുക എന്നതാണ് വിശ്വാസികൾ ഇന്ന് നേരിടുന്ന വെല്ലുവിളി. വിശ്വാസ ജീവിതവും  സാഹസികത നിറഞ്ഞതാ കണമെന്നും  മാർ ജോസ് പൊരുന്നേടം ഉദ്ബോധിപ്പിച്ചു. മാനന്തവാടി രൂപതയിലെ കുടുംബ കൂട്ടായ്മയുടെ ഉദ്ഘാടനവും ബിഷപ് നിർവ്വഹിച്ചു. സഭയുടെ അജപാലന ദൗത്യത്തിലും ഇടയ ധർമ്മത്തിലും കുടുംബ കൂട്ടായ്മകളുടെ ഭാരവാഹികൾ പങ്കാളികളാകുന്നതോടെ അവർ മറ്റ് വിശ്വാസികളിൽ നിന്ന് വേർതിരിക്കപ്പെടുകയും പൂർണ്ണരാക്കപ്പെടുകയും ചെയ്തിരിക്കയാണന്നും മാർ പൊരുന്നേടം കൂട്ടിച്ചേർത്തു. വരും തലമുറയെ വിശ്വാസ ജീവിതത്തിൽ ഉറച്ച് നിൽക്കുന്നതിന് സഹായികളാവുകയെന്ന ദൗത്യമാണ് കുടുംബ കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് ഉള്ളതെന്നും  ഒരു ഇടയ ദൗത്യത്തിലുള്ള പങ്കാളിത്തം സീറോ മലബാർ സഭയിൽ മെത്രാൻ മാർക്കും വൈദികർക്കും ഒപ്പം  ഇനി വിശ്വാസികൾക്കും ലഭിക്കുകയാണന്നും ബിഷപ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *