തേയിലയുടെ ചരിത്രത്തെക്കുറിച്ച് അറിയാൻ വയനാട്ടിലെ പൊഴുതനക്ക് പോകാം: ടീ മ്യൂസിയം തയ്യാർ.
സിജു വയനാട്
കൽപ്പറ്റ: വയനാട് ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകാൻ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ തേയില മ്യൂസിയം ഒരുങ്ങി.
വയനാട് ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകി ഹാരിസൺ മലയാളം ലിമിറ്റഡിന്റെ തേയില മ്യൂസിയം ശ്രദ്ധേയമാകുന്നു. പൊഴുതനക്കടുത്തുള്ള അച്ചൂരിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് .
1911- ൽ തടിയും ഇരുമ്പു പാളികളുമുപയോഗിച്ച് മൂന്ന് നിലകളിലായി പണി കഴിപ്പിച്ച തേയില ഫാക്ടറിയെയാണ് ഹാരിസൺ അധികൃതർ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ചരിത്രശേഷിപ്പുകളായി ധാരാളം വസ്തുക്കൾ കേരളത്തിലെ ഹാരിസൺന്റെ വിവിധ എസ്റ്റേറ്റുകളിലായുണ്ട്. ഈ വസ്തുക്കളെല്ലാം ശേഖരിച്ച് സഞ്ചാരികൾക്ക് കാണാനുള്ള സൗകര്യമാണൊരുക്കിയിരിക്കുന്നത്. ഒരു നൂറ്റാണ്ടുകാലത്തെ വ്യവസായ പാരമ്പര്യം അവകാശപ്പെടാനുള്ള ഹാരിസൺ കമ്പനിക്ക് നിരവധി ചരിത്ര കഥകളാണ് പങ്കുവയ്ക്കുന്നത്. മൂന്ന് നിലകളായി പണികഴിപ്പിച്ചിരിക്കുന്ന മ്യൂസിയത്തിന്റെ ഒന്നാമത്തെ നിലയിലൊരുക്കിയിരിക്കുന്നത് ബോസ്റ്റൺ ടി.പാർട്ടി വിപ്ലവവുമായി ബന്ധപ്പെട്ട ചരിത്രരേഖകളും കമ്പനിയുടെ നൂറ് വർഷമായുള്ള പാരമ്പര്യ രേഖകളുമാണ്. എന്നാൽ രണ്ടാമത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നത്. യന്ത്രസാമഗ്രികകളും ചരിത്ര നിർമ്മിതികളുമാണ് ഇതിൽ എറ്റവും കൗതുകകരമായത് ഒരു നൂറ്റാണ്ടിനു മുൻപുള്ള പഞ്ചിംഗ് മെഷീൻ ആണ്.
പ്രത്യേക ക്ലോക്കിൽ ഘടിപ്പിച്ചിരിക്കുന്ന ലിവറിൽ അമർത്തിയാൽ അതിന്റെ ഭാഗമായുള്ള കടലാസിൽ സുഷിരം വീഴുകയും അമർത്തുന്ന ആളുടെ കൃത്യമായ സമയം മനസിലാക്കാൻ സാധിക്കുകയും ചെയ്യും.ഇവിടെയെത്തിയാൽ കൗതുകമായ മറ്റൊരു കാഴ്ച പുരാതന കാൽകുലേറ്റർ ഉപകരണമാണ്. ഇത്തരത്തിൽ നിരവധി ഉപകരണങ്ങളാണ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. മൂന്നാമത്തെ നിലയിലാകട്ടെ വ്യത്യസ്തമായ ചായ കൂട്ടുകളെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനായി വിവിധ രുചികളിലുള്ള ചായ കൂട്ടുകൾ ഒരുക്കിയിരിക്കുന്നു .അതോടൊപ്പം വ്യതസ്തമായ തേയില ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.
വയനാട് സന്ദർശിക്കാനെത്തുന്ന സ്വദേശിയരും വിദേശികളുമായുള്ളവർക്ക് ഈ മ്യൂസിയം ഒരു മുതൽക്കൂട്ടായിരിക്കും അതോടൊപ്പം രുചികരമായ ചായയും കുടിക്കാം.
Leave a Reply